ഡൽഹി : പൗരത്വ നിയമഭേദഗതിക്കെതിരെ വടക്കുകിഴക്കൻ ഡൽഹിയിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിൽ വയോധികയും കൊല്ലപ്പെട്ടു. അക്ബാരി (85) ആണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച ഉച്ചയോടെയാണ് സായുധരായ 100 – 150 ആളുകൾ ഗാമ്രി എക്സ്റ്റൻഷനിലെ വീടു വളയുകയും തീവയ്ക്കുകയും ചെയ്തത്. മൂന്നാം നിലയിൽ അകപ്പട്ടുപോയ അക്ബാരിക്ക് രക്ഷപ്പെടാനായില്ല. തീപ്പൊള്ളലേറ്റെങ്കിലും പുക ശ്വസിച്ചാണ് അക്ബാരി മരണമടഞ്ഞതെന്ന് അധികൃതർ അറിയിച്ചു.
മകൻ സയീദ് സൽമാനി വീടിനു പുറത്തേക്കു പോയപ്പോഴാണ് സംഭവം. ഇയാളുടെ നാലു മക്കളും വീട്ടിനുള്ളിലുണ്ടായിരുന്നു. ‘പാൽ തീർന്നുപോയെന്നു മക്കൾ പറഞ്ഞത് കേട്ട് അതു വാങ്ങാനാണ് 11 മണിയോടുകൂടി താൻ വീട്ടിൽനിന്ന് ഇറങ്ങിയത്.
പാൽ വാങ്ങി തിരികെ വരുമ്പോൾ 100–150 പേർ വീടു വളഞ്ഞെന്നു മകൻ വിളിച്ചു പറയുകയായിരുന്നു. അവർ ഹിന്ദുക്കളാണോ മുസ്‌ലിംകളാണോ എന്ന് അറിയില്ല. അകത്തുനിന്ന് ഗേറ്റിനു കുറ്റിയിട്ട് കുട്ടികൾ ഇരിക്കുകയാണെന്നും അറിയിച്ചു.’ – സൽമാനി പറഞ്ഞു.
രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ നാലു മക്കളാണ് സൽമാനിക്ക് ഉള്ളത്. എല്ലാവരും 15നും 20നും ഇടയിൽ പ്രായമുള്ളവരാണ്. ‘അകത്തേക്കുപോയാൽ എന്നെ കൊല്ലുമെന്ന് അവർ ഭീഷണിപ്പടുത്തി. അമ്മ മൂന്നാം നിലയിൽ അകപ്പെട്ടുപോയിരുന്നു. കുട്ടികൾ എന്നെ വിളിച്ച് കരഞ്ഞ് രക്ഷിക്കണേ എന്നു പറയുന്നുണ്ടായിരുന്നു, എനിക്ക് അകത്തേക്കു പോകാനായില്ല’ – സൽമാനി കൂട്ടിച്ചേർത്തു.