ആര്യനാട് : മേലേച്ചിറ വിഷ്ണുനിവാസിൽ ശാലു(24) വിന്റെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് പുളിമൂട് പ്രശാന്ത് ഭവനിൽ പ്രശാന്തി(36)നെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ കുറിപ്പിന്റെയും ശാലുവിന്റെ സഹോദരൻ എ.നിധീഷ് നൽകിയ പരാതിയുടെയും അടിസ്ഥാനത്തിൽ ഭർത്താവിനെതിരെ സ്ത്രീധന പീഡന മരണം വകുപ്പ് ചുമത്തി പൊലീസ് കേസെടുത്തിരുന്നു.
ഇന്നലെ രാവിലെ നെടുമങ്ങാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് പ്രശാന്തിനെ പൊലീസ് പിടികൂടിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി സ്റ്റുവർട്ട് കീലർ അറിയിച്ചു. നാട്ടുകാർ ആക്‌ഷൻ കൗൺസിൽ രൂപീകരിക്കുകയും മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.
ശാലുവിനെ കഴിഞ്ഞ ഒക്ടോബർ 30ന് രാത്രി ആണ് ഏലിയാവൂർ പാലത്തിൽ നിന്ന് കാണാതായത്. സഞ്ചരിച്ചിരുന്ന വാഹനം പാലത്തിന് സമീപം നിർത്തിയിരുന്നു. മൂന്നാം ദിവസം കരമന ആറ്റിൽ നിന്ന് ശാലുവിന്റെ മൃതദേഹം കിട്ടി.
ഇവർക്ക് രണ്ടു വയസ്സുള്ള കുഞ്ഞുണ്ട്. പ്രശാന്തിന്റെ മുൻകൂർ ജാമ്യാപേക്ഷ 12ന് കോടതി പരിഗണിക്കാനിരിക്കെയാണു അറസ്റ്റ്. പ്രശാന്തിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി.