ഓസ്ട്രേലിയ : കാമുകനൊപ്പം ജീവിക്കാന്‍ പ്രവാസ ലോകത്തെത്തി ഭര്‍ത്താവിനെ ഉറക്കത്തില്‍ വിഷം കൊടുത്തു കൊലപ്പെടുത്തിയ മലയാളി യുവതി സോഫിയ മൂലം അപമാനിതരായത് പ്രവാസ ലോകത്തെ മുഴുവന്‍ മലയാളികളുമാണ്. ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ഏറ്റവും മോശപെട്ട സ്ത്രീത്വത്തിന്റെ പ്രതീകമായാണ് സോഫിയയെ വിശേഷിപ്പിച്ചത്.
ഓസ്ട്രേലിയയില്‍ യുഎഇ എക്സ്ചേഞ്ച് ഉദ്യോഗസ്ഥനായിരുന്ന സാ൦ എബ്രഹാമിനെ (35) 2015 ഒക്ടോബറില്‍ മെൽബണിലെ വസതിയിൽ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യ സോഫിയയ്ക്ക് 22 വര്‍ഷവും കാമുകന്‍ അരുണിന് 27 വര്‍ഷവുമാണ് ഓസ്ട്രേലിയന്‍ സുപ്രീകോടതി തടവ് വിധിച്ചത്.
മൂന്നു വര്‍ഷത്തിലേറെ നീണ്ട ഒരുക്കങ്ങള്‍ക്ക് ശേഷം പ്രതികള്‍ കരുതിക്കൂട്ടിയാണ് കൃത്യം നിര്‍വ്വഹിച്ചതെന്നു തെളിയിക്കാന്‍ പോലീസ് തെളിവുകള്‍ ഹാജരാക്കിയിരുന്നു. സാം വധിക്കപ്പെടുന്നതിനു മൂന്നുവർഷം മുൻപു മുതലേ അരുൺ മറ്റുള്ളവർക്കുമുന്നിൽ മാനസിക അസ്വസ്ഥതകൾ ഉള്ളയാളായി അഭിനിയിച്ചിരുന്നു.
അഥവാ പിടിക്കപ്പെട്ടാൽ എളുപ്പത്തിൽ കേസിൽനിന്നു രക്ഷപ്പെടാനുള്ള മുന്നൊരുക്കമായിരുന്നു ഇതെന്നു പൊലീസ് തിരിച്ചറിഞ്ഞു. ദീർഘനാളത്തെ തയാറെടുപ്പോടെ നടത്തിയ കൊലപാതകമാണെന്നു പൊലീസ് തിരിച്ചറിഞ്ഞത് ഇതിൽനിന്നാണ്.
സോഫിയയുടെ ഡയറി പോലീസ് പിടിച്ചെടുത്തതിലും ഈ മുന്നൊരുക്കങ്ങളുടെ സംശയമുള്ള ചില പരാമർശങ്ങൾ വ്യക്തമാണ് . അവ ഇങ്ങനെ:
ഫെബ്രുവരി 2, 2013: ഞാൻ നിനക്കുവേണ്ടി കാത്തിരിക്കുകയാണ്
ഫെബ്രുവരി 8: എനിക്കു നിന്റെ കൈകളിൽ ഉറങ്ങണം. എനിക്കു നിന്റേതാകണം. പക്ഷേ, നീ എന്റേതല്ലല്ലോ..
ഫെബ്രുവരി 17: നിന്നെ ഒരുപാടു മിസ് ചെയ്യുന്നു. എന്നെ ചേർത്തുപിടിക്കുമോ? നിനക്കുവേണ്ടിയാണു ഞാൻ കാത്തിരിക്കുന്നത്.
മാർച്ച് 8: എന്താണു ഞാനിങ്ങനെയായത്? എന്താണ് എന്റെ ഹൃദയം കല്ലുപോലെയായത്? എന്തുകൊണ്ടാണു ഞാനിത്ര ക്രൂരയായത്? ഇങ്ങനെ കൗശലക്കാരിയായത്? നീയാണെന്നെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചത്. നീയാണെന്നെ ഇത്ര ചീത്തയാക്കിയത്.
ഏപ്രിൽ 12: നിന്റേതാകാൻ കഴിഞ്ഞാൽ ഞാൻ അഭിമാനിക്കും. നീ കൂടെയുണ്ടെങ്കിൽ, ഉയരങ്ങൾ കീഴടക്കാൻ എനിക്കുകഴിയും.
ജൂലൈ 18: നമ്മൾ ചെയ്യാൻ പോകുന്നതിനു നല്ല പ്ലാനിങ് വേണം. പ്ലാനിങ് ഇല്ലാത്ത ആശയം വെറും സ്വപ്നം മാത്രമാണ്.
സംഭവശേഷം, സോഫിയ പൊലീസിന്റെ സംശയനിഴലിലായിരുന്നു. സോഫിയയുടെയും അരുണിന്റെയും ഓരോ ചലനങ്ങളും അവരറിയാതെ പൊലീസ് നിരീക്ഷിച്ചുകൊണ്ടിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും പോലീസ് ചോര്‍ത്തി. അങ്ങനെയാണ് സ്വയം പിടിയിലാകാന്‍ അവര്‍ തന്നെ കുരുക്ക് മുറുക്കിയത്.