അർജൻറീനയുടെ ലോകകപ്പ് പരാജയത്തിനു ശേഷം ആദ്യമായി മനസു തുറന്ന് പരിശീലകനായിരുന്ന സാംപോളി. റഷ്യൻ ലോകകപ്പിന്റെ പ്രീ ക്വാർട്ടറിൽ ഫ്രാൻസിനോടു തോറ്റാണ് അർജൻറീന പുറത്താവുന്നത്. അതിനു പിന്നാലെ പരിശീലകനായിരുന്ന സാംപോളിയെ ടീം പുറത്താക്കുകയും ചെയ്തു. റഷ്യൻ ലോകകപ്പിനിടെ മെസിയുൾപ്പെടെയുള്ള ടീമിലെ സീനിയർ താരങ്ങളും സാംപോളിയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാൽ അതിനെ തള്ളിക്കളയുന്ന രീതിയിലാണ് ഇപ്പോൾ സാംപോളി പ്രതികരിച്ചത്.
മെസിയെ പരിശീലിപ്പിച്ചത് ഏറ്റവും മികച്ച അനുഭവമായിരുന്നു. ടീമിനോട് ഏറ്റവുമധികം ആത്മാർത്ഥതയുണ്ടായിരുന്ന താരമാണ് മെസി. റഷ്യൻ ലോകകപ്പ് പരാജയത്തിൽ മറ്റാരേക്കാളും ദു:ഖിതനായതും മെസിയായിരുന്നു. ലോകത്തിലെ ഏറ്റവും മികച്ച താരമായതു കൊണ്ടു തന്നെ മെസി ഇറങ്ങുന്ന എല്ലാ മത്സരവും വിജയിക്കാൻ അർജന്റീന നിർബന്ധിതമാകുന്നു. എന്നാൽ ടീമിലെ മറ്റെല്ലാ താരങ്ങളും മെസിയുടെ നിലവാരത്തിലേക്ക് ഉയർന്നില്ലെങ്കിൽ അതു സാധ്യമല്ല. ചില മത്സരങ്ങളിൽ ടീമിനതു കഴിയും, ചില മത്സരങ്ങളിൽ അതിനു കഴിയില്ല. ലോകകപ്പിൽ അർജൻറീന നേരിട്ട പ്രധാന പ്രശ്നതായിരുന്നു. സാംപോളി പറഞ്ഞു.
അതേ സമയം മെസിക്ക് ഖത്തറിൽ ലോകകപ്പുയർത്താൻ അവസരമുണ്ടെന്ന് സാംപോളി പറഞ്ഞു. “ഖത്തർ ലോകകപ്പിനു വേണ്ടി കൃത്യമായ പദ്ധതികളോടെ അർജൻറീന മുന്നോട്ടു പോകണം. അടുത്ത വർഷം നടക്കുന്ന കോപ അമേരിക്ക ലക്ഷ്യം വെച്ചായിരിക്കണം ഇപ്പോൾ ടീമിനെ മുന്നോട്ടു കൊണ്ടു പോകേണ്ടത്. എന്നാൽ കോപ അമേരിക്കയിൽ ടീം പിന്നോട്ടു പോയാലും അതു വരെ നടത്തി പോന്നിരുന്ന പദ്ധതികളിൽ പൂർണമായി മാറ്റം വരുത്തത്. തെറ്റുകൾ പരിഹരിച്ച് അതു പോലെ തന്നെ മുന്നോട്ടു പോവുകയാണു വേണ്ടത്.” സാംപോളി നിർദ്ദേശിക്കുന്നു.