Advertisment

ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട് ; അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്റ്റാർ കാമ്പെയിനർമാർ വട്ടമിട്ടു പറക്കുന്നത് ; പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു ; കേരളത്തിലെ മുഴുവന്‍ സീറ്റിലും കോണ്‍ഗ്രസ് വിജയിക്കണമെന്ന് സനല്‍ കുമാര്‍ ശശിധരന്‍

author-image
ഫിലിം ഡസ്ക്
Updated On
New Update

 തിരഞ്ഞെടുപ്പില്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് കേന്ദ്രത്തില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകേണ്ടതെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് സനല്‍ തന്‍റെ നിലപാട് വ്യക്തമാക്കിയത്.

Advertisment

publive-image

സനലിന്‍റെ കുറിപ്പ് വായിക്കാം

ജയിച്ചാൽ ഒരിക്കലും ബിജെപിക്ക് പിന്തുണ നൽകില്ല എന്നുറപ്പുള്ള ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നിടത്ത് എന്തിനാണ് രാഹുൽഗാന്ധി മത്സരിച്ച് ഇടതുപക്ഷത്തിനെതിരെ പോരാട്ട വീര്യം കൂട്ടൂന്നത് എന്നാണ് പലരും ചോദിക്കുന്നത്. കോൺഗ്രസ് ബിജെപിയുടെ ശക്തികേന്ദ്രത്തിൽ പോയി മത്സരിച്ച് അവിടെ ബിജെപിയെ തറപറ്റിക്കട്ടെ എന്നതാണ് അവരുടെ നിലപാട്.

ഇവിടെ കോൺഗ്രസ് ജയിച്ചില്ലെങ്കിലും കേന്ദ്രത്തിൽ കോൺഗ്രസിനൊപ്പം നിൽക്കേണ്ടവരല്ലേ അവർ എന്നാണ് ന്യായം. എന്റെ അഭിപ്രായത്തിൽ ഈ ഇലക്ഷനിൽ കോൺഗ്രസിനു മുന്നിലുള്ള പ്രധാന ലക്ഷ്യം ഏറ്റവും വലിയ ഒറ്റകക്ഷിയാവുക എന്നതാണ്.

കോൺഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷി ആകാതിരിക്കുകയും ഭരണം ഒരു തട്ടിക്കൂട്ട് മഹാഗഡ് ബന്ധന്റെ കൈകളിലേക്ക് പോവുകയും ചെയ്താൽ ബിജെപി അധികാരത്തിലേക്ക് മടങ്ങി വരുന്നതിനെക്കാൾ അപകടം അതുണ്ടാക്കും. ഏറിയാൽ രണ്ടുവർഷത്തിനിടയ്ക്ക് ബിജെപി അതിന്റെ എല്ലാ സംഹാരശക്തിയോടെയും തിരിച്ചുവരും. കേരളത്തിൽ നിന്നും എല്ലാ സീറ്റും എൽ‌ഡി‌എഫ് നേടിയാലും ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസിനെതിരെ അത് പ്രതിഫലിക്കില്ല എന്ന് പറയുന്നത് കാര്യങ്ങൾ നേരെ കാണാതെയാണ്.

മറിച്ച് ഇന്നത്തെ സാഹചര്യത്തിൽ കേരളത്തിൽ നിന്നും കോൺഗ്രസിനു നേടാൻ കഴിയുന്ന എല്ലാ സീറ്റുകളും സ്വന്തമാക്കാൻ കോൺഗ്രസ് പാർട്ടി ശ്രമിക്കുക തന്നെ ചെയ്യണം.ഉത്തരേന്ത്യ കയ്യാലപ്പുറത്തെ തേങ്ങപോലെയാണെന്ന് ബിജെപിക്ക് നന്നായി മനസിലായിട്ടുണ്ട്. അതുകൊണ്ടാണ് ദക്ഷിണേന്ത്യയിൽ ബിജെപിയുടെ സ്റ്റാർ കാമ്പെയിനർമാർ വട്ടമിട്ടു പറക്കുന്നത്.

പക്ഷെ ഈയിടെയായി ബിജെപിയുടെ തന്ത്രങ്ങൾ ഓരോന്നും പരാജയപ്പെടുന്നതാണ് കാണുന്നത്. യുദ്ധമുണ്ടായാൽ ഇലക്ഷനിൽ മേൽക്കൈ നേടാം എന്ന ആശയം തിരിച്ചടിച്ചു. റാഫേൽ കരാർ തിരിച്ചടിച്ചു. ചൌക്കീദാർ കാമ്പെയിൻ തിരിച്ചടിച്ചു. ശബരിമല നിലപാട് തിരിച്ചടിക്കും.

അയോധ്യയിൽ കോടതിവിധി ഉണ്ടാവുമെന്നും അത് ഇലക്ഷനിൽ ഗുണകരമായി മാറുമെന്നും കരുതി അതും തിരിച്ചടിച്ചു. തമിഴ്‌നാട്ടിൽ ജനങ്ങൾ മടുത്ത അണ്ണാ ഡി‌എം‌കെയുമായുള്ള സഖ്യം തിരിച്ചടിക്കും.

പപ്പു എന്ന് കളിയാക്കി അവഗണിച്ചിരുന്ന ചെറുപ്പക്കാരൻ ഇപ്പോൾ സർവശക്തിയുമെടുത്ത് തിരിച്ചടിക്കുന്നു. എന്റെ നോട്ടത്തിൽ ബിജെപിക്ക് മോശം കാലാവസ്ഥയാണിപ്പോൾ. പക്ഷെ അതുകൊണ്ട് കാര്യം കഴിഞ്ഞില്ല. എൽഡി‌എഫും ത്രിണമൂലും രാഷ്ട്രീയ ജനതാദളും സമാജ് വാദിയും അങ്ങനെ അങ്ങനെ ബിജെപിയെ എതിർക്കുന്നു എന്ന ഒറ്റ അജണ്ട മാത്രം മുന്നോട്ടുവെയ്ക്കുന്ന രാ‍ഷ്ട്രീയ പാർട്ടികൾക്ക് മേൽ‌ക്കയ്യുള്ള ഒരു തൂക്കുസഭ വന്നാൽ അത് ബിജെപിക്ക് നൽകുന്നത് ഒരു ടീബ്രേക്ക് മാത്രമായിരിക്കും.

ഇപ്പോൾ രാജ്യത്തിനു മുന്നിൽ ഒരു ഭരണ അജണ്ട മുന്നോട്ടുവെക്കുന്നത് രണ്ട് കക്ഷികൾ മാത്രമേയുള്ളു. അത് ബിജെപിയും കോൺഗ്രസുമാ‍ണ്. ബിജെപിയുടെ അജണ്ട ക്രോണി കാപിറ്റലിസമാണെന്ന് കോൺഗ്രസ് ആരോപിക്കുന്നു. ബിജെപി ഭരണം അഴിമതി നിറഞ്ഞതാണെന്നും കോൺഗ്രസ് പറയുന്നു.

ബിജെപിയാവട്ടെ അഞ്ചുവർഷം കൊണ്ട് ചെയ്യുമെന്ന് പറഞ്ഞതൊന്നും ചെയ്യാൻ കഴിയാതെ ജനസമക്ഷം നിൽക്കുന്നു.കുറച്ചുകൂടി ആലോചിച്ചാൽ കോൺഗ്രസിതര കക്ഷികൾ എതിർക്കുന്നത് പ്രധാനമായും മോഡിയെ ആണെന്ന് കാണാം. ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുന്ന അവസരത്തിൽ മോഡിയെ മാറ്റി മറ്റൊരു നേതാവിനെ പ്രധാനമന്ത്രിയാക്കാൻ ബിജെപി തയാറായാൽ അവരൊക്കെ അത് പിന്തുണയ്ക്കാനുള്ള സാധ്യതയും കുറവല്ല.

Advertisment