തിരുവനന്തപുരം: സനല്‍ കുമാര്‍ വധക്കേസില്‍ രണ്ടുപേര്‍ കൂടി കീഴടങ്ങി. ഡിവൈഎസ്പി ബി.ഹരികുമാറിന്‍റെ സുഹൃത്ത് ബിനുവും ഡ്രൈവര്‍ രമേശുമാണ് കീഴടങ്ങിയത്. സനല്‍ കുമാര്‍ മരിച്ചെന്നറിഞ്ഞ ഉടനെ സുഹൃത്ത് ബിനുവുമായി രക്ഷപ്പെട്ട ഡിവൈഎസ്പി തൃപ്പരപ്പിലെ അക്ഷര ടൂറിസ്റ്റ് ഹോമിലാണെത്തിയത്. തുടര്‍ന്ന് ടൂറിസ്റ്റ് ഹോം മാനേജര്‍ സതീശിന്‍റെ ഡ്രൈവര്‍ രമേശുമായുമാണ് ഡിവൈഎസ്പിയും സുഹൃത്ത് ബിനുവും രക്ഷപ്പെട്ടത്. ഡിവൈഎസ്പി ബി.ഹരികുമാര്‍ കല്ലമ്പലത്തെ വീട്ടില്‍ തൂങ്ങിമരിച്ചതിന് പിന്നാലെ രണ്ടുപേരും കീഴടങ്ങിയിരിക്കുകയാണ്.
പ്രതിയായ ഡിവൈഎസ്പിയെ രക്ഷപെടാന്‍ സഹായിച്ചതിന് അനൂപ് കൃഷ്ണ എന്നയാളും തൃപ്പരപ്പിലെ അക്ഷയ ടൂറിസ്റ്റ് ഹോം മാനേജർ സതീഷിനെയും പൊലീസ് നേരത്തേ പിടികൂടിയിരുന്നു. നവംബര്‍ ആറിനാണ് നെയ്യാറ്റിൻകര കൊടങ്ങാവിളയിൽ നടന്ന അപകടത്തിൽ സനൽകുമാർ മരിച്ചത്. തർക്കത്തെ തുടർന്ന് സനൽകുമാറിനെ ഡിവൈഎസ്പി ഹരികുമാർ റോഡിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് പിന്നാലെ ഒളിവില്‍ പോയ ഹരികുമാറിനെ കല്ലമ്പലത്തെ വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ഇന്ന് കണ്ടെത്തുകയായിരുന്നു.