കൊച്ചി: ബംഗാളിൽ നടക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിച്ച് ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ബംഗാളിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കും വരെ ജനാധിപത്യ സമരം തുടരണം . തുടരുക തന്നെ ചെയ്യും. ശ്രീ.വി.മുരളീധരനെതിരായ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി.
സന്ദീപ് ജി വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്
അധികാരത്തിമിരം ബാധിച്ച ഫാസിസ്റ്റ് മമതയുടെ തൃണമൂൽ ഗുണ്ടകൾ ബംഗാളിലെ ബിജെപി , സിപിഎം, കോൺഗ്രസ് പ്രവർത്തകരെയെല്ലാം അക്രമിക്കുകയും കൊലപ്പെടുത്തുകയും ചെയ്യുകയാണ് .
കോൺഗ്രസും സിപിഎമ്മും തങ്ങളുടെ പ്രവർത്തകരെ വിധിക്ക് വിട്ടുകൊടുത്തപ്പോൾ നിർഭയരായി ബംഗാളിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലേക്ക് ആശ്വാസവുമായി കടന്നു വന്നത് ബിജെപിയുടെ കേന്ദ്ര നേതൃത്വമാണ്. പ്രധാനമന്ത്രി ബംഗാളിലെ സ്ഥിതി സംബന്ധിച്ച് ആശങ്ക പ്രകടിപ്പിച്ച് ഗവർണറുമായി സംസാരിച്ചിരുന്നു.
ഇതിനിടയിൽ കേന്ദ്ര സംഘത്തിൻ്റെ ഭാഗമായി ബംഗാളിലെത്തിയ ശ്രീ .വി .മുരളീധരനെതിരെ തൃണമൂൽ ഗുണ്ടകൾ അക്രമണം നടത്തിയിരിക്കുന്നു. അദ്ദേഹത്തിൻ്റെ സ്റ്റാഫിൽ ഒരാൾക്ക് പരിക്കേറ്റു.
ക്രമസമാധാനം സംസ്ഥാന വിഷയമാണെന്ന കച്ചിത്തുരുമ്പാണ് മമതയുടെ ഏക രക്ഷ. ആർട്ടിക്കിൾ 356 ഉപയോഗിച്ച് മമതയെ പിരിച്ചു വിടുകയാണ് വേണ്ടത് എന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ സർക്കാരിനെ പിരിച്ചുവിട്ടാൽ , സമീപകാല യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ കോടതിയിലൂടെ ദിവസങ്ങൾക്കകം തിരിച്ചു വരാനാകുമെന്നും മമതക്കറിയാം . മാത്രമല്ല ഇരവാദം കളിച്ച് ഒറ്റ ദിവസം കൊണ്ട് മോദിക്ക് ബദലായ ദേശീയ നേതാവ് എന്ന പ്രതിച്ഛായയും ചുളുവിലുണ്ടാക്കാം.
ഏകാധിപത്യ ഫാസിസ്റ്റ് സർക്കാരുകൾ പുറത്ത് പോകുന്നത് , പോകേണ്ടത് ശക്തമായ ജനകീയ പ്രക്ഷോഭത്തിൻ്റെ പരിണിത ഫലമായിട്ടാകണം. അതാണ് ചരിത്രം. അതാണ് നീതി . ആ ജനകീയ പ്രതിഷേധം , പ്രതിരോധം കഴിഞ്ഞ അഞ്ചു വർഷവും ബംഗാളിലുയർത്തിയത് ബിജെപി ആയിരുന്നു.
സംസ്ഥാന അദ്ധ്യക്ഷനുൾപ്പെടെ , കേന്ദ്ര മന്ത്രിമാരും കേന്ദ്ര നേതാക്കളുമെല്ലാം കഴിഞ്ഞ അഞ്ചു വർഷക്കാലത്തിനിടക്ക് ബംഗാളിൽ പലതവണ ആക്രമിക്കപ്പെട്ടു . എന്നിട്ടും തൃണമൂൽ ഫാസിസത്തിനെതിരായ തെരുവിലെ സമരം ബിജെപി ബംഗാളിൽ തുടർന്നു . അതിൻ്റെ ഫലമായി ജനങ്ങൾ ബംഗാളിൽ ബിജെപിക്ക് വർദ്ധിത പിന്തുണ നൽകി.
ബംഗാളിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കും വരെ ജനാധിപത്യ സമരം തുടരണം . തുടരുക തന്നെ ചെയ്യും. ശ്രീ.വി.മുരളീധരനെതിരായ ആക്രമണത്തിൽ പ്രതിഷേധം രേഖപ്പെടുത്തുന്നു.