Advertisment

സന്ദീപ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് അമ്മ ഉഷ; തെറ്റായ വാര്‍ത്ത കൊടുക്കുന്ന ചാനലുകള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഉഷ; സന്ദീപിനോടൊപ്പമുള്ള തന്റെ ചിത്രം പ്രചരിക്കുന്നതിനെതിരെ കുമ്മനം രാജശേഖരനും രംഗത്ത്‌; സിപിഎമ്മും സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാന്‍ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ട് കാര്യമില്ലെന്ന് കുമ്മനം

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സന്ദീപ് സിപിഎം പ്രവര്‍ത്തകനല്ലെന്ന് അമ്മ ഉഷ. സന്ദീപ് വോട്ട് കൊടുക്കുന്നത് ബിജെപിക്കാണെന്നും ഒരു സ്വകാര്യ ചാനലിനോട് അവര്‍ പ്രതികരിച്ചു. സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്ന് താന്‍ പറഞ്ഞതായി വാര്‍ത്ത കൊടുക്കുന്ന ചാനലുകള്‍ക്കെതിരെ കേസ് കൊടുക്കുമെന്നും ഉഷ പറഞ്ഞു.

സന്ദീപിന്റെ ഫേസ്ബുക്കിലും ബിജെപി അനുകൂല പോസ്റ്റുകള്‍ നിരവധിയുണ്ട്. ബിജെപി നേതാവ് കുമ്മനം രാജശേഖരനോടൊപ്പമുള്ള ചിത്രവും സന്ദീപ് നേരത്തെ ഫേസ്ബുക്കില്‍ പങ്കുവച്ചിരുന്നു. ഈ ചിത്രം സോഷ്യല്‍മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ സന്ദീപിനോടൊപ്പമുള്ള തന്റെ ചിത്രം പ്രചരിപ്പിക്കുന്നതിനെതിരെ കുമ്മനം രാജശേഖരനും രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് മന്ത്രി ഇ.പി ജയരാജന്‍, ആനാവൂര്‍ നാഗപ്പന്‍ തുടങ്ങിയ സിപിഎം നേതാക്കള്‍ നടത്തിയപ്രസ്താവന പച്ചക്കള്ളമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

2016-ല്‍ തിരഞ്ഞെടുപ്പ്കാലത്ത് സന്ദീപ് തന്നെ വന്നു കണ്ടതിന്റെ ഫോട്ടോ അക്കാലത്തു സന്ദീപ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. ഇപ്പോള്‍ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണെന്ന് അദ്ദേഹം പറഞ്ഞു.

കുമ്മനം രാജശേഖരന്റെ കുറിപ്പിന്റെ പൂർണരൂപം

സ്വപ്നാ സുരേഷിന്റെ സുഹൃത്ത് സന്ദീപിന്റെ ഫെയ്സ്ബുക്കിൽ പ്രൊഫൈൽ പിക്ചറായി എന്നോടൊപ്പം ഉള്ള ചിത്രം ആണ് ഉള്ളതെന്ന മന്ത്രി ഇ.പി. ജയരാജൻ, ആനാവൂർ നാഗപ്പൻ തുടങ്ങിയ സിപിഎം നേതാക്കളുടെ പ്രസ്താവന പച്ചക്കള്ളമാണ്.

സന്ദീപിന്റെ പ്രൊഫൈൽ ഫോട്ടോ സന്ദീപിന്റെ ചിത്രവും, കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനോടൊപ്പം സന്ദീപ് നിൽക്കുന്നതുമാണെന്ന സത്യം ഇവർ മറച്ചുവയ്ക്കുന്നു. അതിന്റെ സ്ക്രീൻഷോട്ട് ഇതോടൊപ്പം ചേർക്കുന്നു. വളരെ അടുപ്പമുള്ളവരുടെ ഫോട്ടോ മാത്രമേ കവർ ഫോട്ടോ ആയി ഫെയ്സ്ബുക്കിൽ ചേർക്കാറുള്ളു. ആ നിലയ്ക്ക് സ്‌പീക്കർ ശ്രീരാമകൃഷ്ണനാണ് സന്ദീപിന്റെ അടുത്ത സുഹൃത്ത്. കഴിഞ്ഞ ഡിസംബറിൽ സന്ദീപിന്റെ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്‌പീക്കർ ശ്രിരാമകൃഷ്ണനും സിപിഎം നേതാക്കളും പങ്കെടുത്തതിൽ നിന്നും ഇയാൾക്ക് സിപിഎമ്മിൽ ഉള്ള സ്വാധീനം എത്രത്തോളം ഉണ്ടെന്നു വ്യക്തമാണ്.

2016ൽ തിരഞ്ഞെടുപ്പ്കാലത്ത് പ്രചരണത്തിനായി യാത്ര ചെയ്യുമ്പോൾ നിരവധി ആളുകൾ എന്നെ വന്നു കണ്ടിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ വോട്ട് ചൊദിച്ചു കഴിയുന്നത്ര പേരെ കാണുക എന്നത് ഏതൊരു രാഷ്ട്രീയ നേതാവും ചെയ്തുവരുന്ന സാധാരണ പ്രവർത്തനമാണ്. അങ്ങനെ പലരും വന്ന കൂട്ടത്തിൽ എന്നെ കണ്ട ഫോട്ടോ അക്കാലത്തു സന്ദീപ് ഫെയ്സ്‍ബുക്കിൽ ഇട്ടിരുന്നു. ഇപ്പോൾ അത് തപ്പിപ്പിടിച്ചെടുത്ത് എനിക്ക് സന്ദീപുമായി ബന്ധമുണ്ടെന്ന് വരുത്തിത്തീർക്കാൻ സിപിഎം നടത്തുന്ന ശ്രമം തരംതാണ രാഷ്ട്രീയമാണ്.

ഫെയ്സ്‍ബുക്കിന്റെ കവർ ഫോട്ടോ സ്‌പീക്കർ ശ്രീരാമകൃഷ്ണനുമൊന്നിച്ചുള്ളതാണെന്ന കാര്യം മറച്ചുവെക്കുകയും സിപിഎമ്മുമായുള്ള സന്ദീപിന്റെ ബന്ധം തമസ്ക്കരിക്കുകയും ചെയ്യുന്ന മന്ത്രിയുടെ ശ്രമം വിലപ്പോവില്ല. ഇതുകൊണ്ടൊന്നും സ്വർണ കള്ളക്കടത്തു കേസിൽ നിന്നും മുഖ്യമന്ത്രിയുടെ ഓഫിസിനെ രക്ഷപെടുത്താൻ ആവില്ല. സിപിഎമ്മും സന്ദീപും തമ്മിലുള്ള ബന്ധം പുറത്തുവരാതിരിക്കാൻ ബിജെപിയെ കേസിലേക്ക് വലിച്ചിഴച്ചിട്ടും കാര്യമില്ല. സന്ദീപ് സജീവ സിപിഎം പ്രവർത്തകനാണെന്ന് ബന്ധുമിത്രാദികളെല്ലാം വ്യക്തമാക്കിക്കഴിഞ്ഞു. സ്വർണ്ണക്കടത്തു കേസിന്റെ ചുരുളുകൾ ഓരോന്നായി അഴിയുമ്പോഴും സിപിഎമ്മിന്റെ ബന്ധങ്ങൾ കൂടുതൽ വെളിപ്പെട്ടുവരികയാണ്. ഇതിന്റെ ജാള്യത മറക്കാനാണ് പച്ചക്കള്ളം വിളിച്ചുപറഞ്ഞു ബിജെപിയെ കുടുക്കാൻ മന്ത്രിയും കൂട്ടരും ശ്രമിക്കുന്നത്.

https://www.facebook.com/kummanam.rajasekharan/posts/2912745182168583

Advertisment