കൊച്ചി: സ്വർണക്കടത്തു കേസിൽ കസ്റ്റംസ് തിരയുന്ന സന്ദീപ് നായരുടെ ഉറ്റതോഴൻ പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ ജില്ലാ നേതാവ്. ഇരുവരും തമ്മിലുള്ള അടുപ്പം തലസ്ഥാന ജില്ലയിലെ മിക്ക പൊലീസ് ഉദ്യോഗസ്ഥർക്കും അറിയാം. സന്ദീപ് ഇടയ്ക്കിടെ എറണാകുളത്തേക്കു യാത്ര ചെയ്യും. ഒപ്പം പോകുന്നത് ഈ നേതാവാണ്.
നഗരത്തിലാണു ജോലിയെങ്കിലും നേതാവായതിനാൽ ജോലി ചെയ്യാതെ എവിടെയും പോകാം. മേലുദ്യോഗസ്ഥർ ചോദിക്കാൻ ധൈര്യപ്പെടില്ല. വഴിയിൽ പൊലീസ് വാഹനം തടഞ്ഞാൽ നേതാവ് സ്വയം വെളിപ്പെടുത്തും. പിന്നെ യാത്ര സുഗമം.
പോകുമ്പോഴും വരുമ്പോഴുമെല്ലാം ചേർത്തലയിലെ ഒരു സ്ഥാപനത്തിൽ ആഘോഷവുമുണ്ട്. ഈ യാത്രയുടെ വിശദാംശങ്ങളും, സന്ദീപ് കൊച്ചിയിൽ ആരെയാണു സ്ഥിരം സന്ദർശിച്ചിരുന്നതെന്നും കസ്റ്റംസ് അന്വേഷിക്കുന്നുണ്ട്.
നേരത്തേ ഈ നേതാവ് ആര്യനാട് സ്റ്റേഷൻ പരിധിയിൽ പട്ടികജാതിയിൽപെട്ട ഒരു കുടുംബത്തെ ഇറക്കിവിടാൻ ശ്രമിച്ചു. ഒരു മാധ്യമപ്രവർത്തകയുടെ വീടിനു സമീപവും ബഹളമുണ്ടാക്കി. രണ്ടു സംഭവത്തിലും പൊലീസിനു പരാതി ലഭിച്ചു. എന്നാൽ, സംഘടനയുടെ സ്വാധീനത്താൽ പൊലീസ് കേസെടുത്തില്ല.
ഒരു ഡിവൈഎസ്പി രണ്ടു സംഭവത്തിലും ഈ നേതാവിനെ രക്ഷിച്ചു. ഇതിൽ പ്രതിഷേധിച്ച് സ്റ്റേഷൻ ഹൗസ് ഓഫിസർ മെഡിക്കൽ ലീവിൽ പോയി. പ്രത്യുപകാരമായി ഡിവൈഎസ്പിക്കു നഗരത്തിൽ മികച്ച കസേരയും ലഭിച്ചു.