തിരുവനന്തപുരം: യുഎഇ കോണ്‍സുലേറ്റ് ബാഗ് സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് തിരയുന്ന സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നയെ പരിചയമുണ്ടെന്ന് സന്ദീപിന്റെ അമ്മ ഉമ. സ്വപ്ന സുരേഷിനെ അറിയാം, രണ്ട് മൂന്ന് തവണ കണ്ടിട്ടുണ്ട്. സന്ദീപിന്റെ ഭാര്യ സൗമ്യയ്ക്കും സ്വപനയെ അറിയാമെന്നും അമ്മ പറഞ്ഞു.
സ്വര്‍ണക്കടത്തില്‍ ഒളിവില്‍ പോയ സന്ദീപ് സിപിഎം പ്രവര്‍ത്തകനാണെന്നും ബ്രാഞ്ച് അംഗത്വമുണ്ടെന്നും അവർ വെളിപ്പെടുത്തി. എന്നാൽ സന്ദീപിന്‍റെ ഫേസ്ബുക്ക് പോസ്റ്റുകളില്‍
സന്ദീപിന് ബിജെപിയോടാണ് കടുത്ത ചായ്‍വെന്ന് വ്യക്തമാക്കുന്ന പോസ്റ്റുകളിൽ കുമ്മനം രാജശേഖരൻ മത്സരിച്ച സമയത്ത് പ്രചാരണരംഗത്ത് സന്ദീപുണ്ടായിരുന്നു എന്ന സൂചനകളുമുണ്ട്.
പല കമ്പനികളിലും മകൻ മാറിമാറി ജോലി ചെയ്തിരുന്നുവെന്നാണ് സന്ദീപിന്‍റെ അമ്മ പറഞ്ഞത്. സന്ദീപ് ഇപ്പോഴെവിടെയെന്ന് അറിയില്ല. ''പല കമ്പനികളിലായി അവൻ ജോലി ചെയ്തിരുന്നു. എല്ലാം കഴിഞ്ഞ് ഇപ്പഴാണ് കാർബൺ ഡോക്ടർ എന്ന പരിപാടി അവൻ തുടങ്ങിയത്.
വലിയ ടെൻഷനുള്ള ജോലിയല്ലേ, നെറയേ തെരക്കല്ലേ, അതുകൊണ്ട് അവൻ എപ്പഴും ഒന്നും വീട്ടിൽ വരാറില്ല. അവന്‍റെ ജോലിയെക്കുറിച്ചൊന്നും എനിക്ക് വിശദമായി അറിഞ്ഞുകൂടാ. സ്വപ്ന എന്ന പെൺകുട്ടിയെ ഞാൻ കട ഉദ്ഘാടനത്തിനാണ് ആദ്യമായി കണ്ടത്. പിന്നെ രണ്ട് മൂന്ന് തവണ കൂടി കണ്ടു. അവർക്ക് രാഷ്ട്രീയനേതാക്കളുമായി നല്ല ബന്ധമുണ്ടെന്നാണ് മോൻ പറഞ്ഞിട്ടുള്ളത്'', അമ്മ പറയുന്നു.
സന്ദീപിന്‍റെ 2015-ലും മറ്റുമുള്ള ഫേസ്ബുക്ക് പോസ്റ്റുകളില്‍ കടുത്ത ബിജെപി അനുഭാവിയായിട്ടാണ് സന്ദീപ് സ്വയം അവതരിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലെ ഒരു തടിക്കടയിലെ ജീവനക്കാരനായിരുന്നു ആദ്യം സന്ദീപ്. പിന്നീട് പല ആളുകളുടെ ഡ്രൈവരായി ജോലി ചെയ്തു. തിരുവനന്തപുരം നഗരത്തിലെ ഒരു ബിജെപി കൗൺസിലറുടെ ഡ്രൈവറായും ജോലി ചെയ്തു.
2015 മുതലിങ്ങോട്ടുള്ള ഫേസ്ബുക്ക് പോസ്റ്റുകളിലാണ് ബിജെപി ആഭിമുഖ്യം പ്രകടമായി സന്ദീപ് കാണിച്ചിരിക്കുന്നത്. 2016-ൽ അതായത് നാല് വർഷം മുമ്പുള്ള പോസ്റ്റുകളുടെ കമന്‍റുകളിൽ എന്നും താൻ ബിജെപിയാണെന്നും കുമ്മനം സ്വന്തം വീട്ടിലുണ്ടെന്നും അവിടെ തങ്ങളെല്ലാവരും ഉണ്ടെന്നും സന്ദീപ് എഴുതിയിരിക്കുന്നത് കാണാം.
സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്‍റെ സുഹൃത്ത് സന്ദീപിന്‍റെ ഭാര്യ സൗമ്യയെ കസ്റ്റംസ് കൊച്ചിയില്‍ ചോദ്യം ചെയ്യുകയാണ്. ഇന്ന് രാവിലെ തിരുവനന്തപുരം നെടുമങ്ങാടുനിന്നാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. സ്വര്‍ണക്കള്ളക്കടത്തില്‍ സന്ദീപിനും സൗമ്യക്കും പങ്കുണ്ടെന്നാണ് സൂചന.
സ്വപ്ന സുരേഷ് ഒളിവില്‍ കഴിയുന്നത് സന്ദീപിനൊപ്പമാണെന്നാണ് കസ്റ്റംസിന് ലഭിച്ച വിവരം. ഇവരുടെ സ്ഥാപനത്തിന്‍റെ ഉദ്ഘാടനത്തിലാണ് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പങ്കെടുത്തത്.