തിരുവനന്തപുരം : കേരള ക്രിക്കറ്റിലെ മികച്ച പേസ് ബോളർമാരിൽ ഒരാളായ സന്ദീപ് വാരിയർ കേരളം വിടുന്നു. തമിഴ്നാട് ടീമിൽ കളിക്കാൻ ധാരണയിലെത്തിയ സന്ദീപ് ടീം വിടാനുള്ള തീരുമാനം കേരള ക്രിക്കറ്റ് അസോസിയേഷനെ (കെസിഎ) അറിയിച്ചു. തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനും കെസിഎയുമായി ബന്ധപ്പെട്ടിട്ടുണ്ട്. സന്ദീപിന് അനുമതി നൽകുമെന്നു കെസിഎ സെക്രട്ടറി ശ്രീജിത്ത് വി.നായർ വ്യക്തമാക്കി.
തൃശൂർ സ്വദേശിയായ സന്ദീപ് കഴിഞ്ഞ വർഷം ഇന്ത്യ സിമന്റ്സിൽ ജോലിയിൽ പ്രവേശിച്ചിരുന്നു. മുൻ ഐസിസി ചെയർമാനും ബിസിസിഐ പ്രസിഡന്റുമായ എൻ. ശ്രീനിവാസന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് ഇന്ത്യ സിമന്റ്സ്. എംആർഎഫ് പേസ് ഫൗണ്ടേഷനിലാണു സന്ദീപിന്റെ പരിശീലനം. ഭാര്യ ആരതി ചെന്നൈയിൽ മെഡിക്കൽ വിദ്യാർഥിനിയാണ്. ഈ സാഹചര്യത്തിലാണു തമിഴ്നാട് ടീമിലേക്കു മാറുന്നതെന്നും കേരള ടീമുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും സന്ദീപ് വാരിയർ പറഞ്ഞു.
2012 മുതൽ രഞ്ജി ട്രോഫി ടീം അംഗമായ സന്ദീപ് (29) 57 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 186 വിക്കറ്റ് നേടിയിട്ടുണ്ട്. രണ്ടു വർഷം മുൻപ് കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി സെമി ഫൈനലിലെത്തിയപ്പോൾ 44 വിക്കറ്റുമായി പേസ് ആക്രമണത്തിന്റെ കുന്തമുന സന്ദീപ് ആയിരുന്നു. കഴിഞ്ഞ സീസണിൽ വിജയ ഹസാരെ ഏകദിന ടൂർണമെന്റിൽ കേരളത്തിനായി കൂടുതൽ വിക്കറ്റും വീഴ്ത്തി (6 മത്സരങ്ങളിൽ12).ഇന്ത്യൻ എ ടീമിലും ഇടം നേടിയിട്ടുണ്ട്. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമാണ്.
രണ്ടു വർഷം മുൻപ് ക്യാപ്റ്റൻ സച്ചിൻ ബേബിക്കെതിരെ കേരള ടീമിലുണ്ടായ പടയൊരുക്കത്തിന്റെ പേരിൽ അച്ചടക്ക നടപടി നേരിട്ടവരിൽ സന്ദീപും ഉൾപ്പെട്ടിരുന്നു. സന്ദീപിനൊപ്പം അച്ചടക്ക നടപടി നേരിട്ട മുൻ ക്യാപ്റ്റൻ റെയ്ഫി വിൻസന്റ് ഗോമസ്, സ്പിന്നർ ഫാബിദ് ഫറൂഖ് എന്നിവർ കേരള ടീം വിട്ട് പുതുച്ചേരി ടീമിലേക്കു പോയിരുന്നു.