ഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് മാസ്കിനൊപ്പം ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ് സാനിറ്റൈസറുകളും. പുറത്തേക്കിറങ്ങുന്നവർ മാത്രമല്ല വീട്ടിലുളളവർ പോലും സാനിറ്റൈസറുകൾ ഉപയോഗിക്കാറുണ്ട്. എന്നാൽ സാനിറ്റൈസറുകൾ അശ്രദ്ധയോടെ ഉപയോഗിക്കുന്നതു കാരണം അപകടങ്ങളും വർധിച്ചിരിക്കുകയാണ്. ഇതോടെ അഗ്നിശമന സേന വിഭാഗം ജനങ്ങൾക്ക് ബോധ വത്കരണം ആരംഭിച്ചു.
ഹൈദരാബാദിനടുത്ത് മിയാപ്പൂരിൽ 5000 ലിറ്റർ സാനിറ്റൈസറുകളുമായി പോയ .ട്രക്കിന് തീപിടിച്ചിരുന്നു. സാനിറ്റൈസർ ചോർന്നതാണ് ട്രക്കിന് തീപിടിക്കാൻ കാരണം.
ഹരിയാനയിലെ റിവാഡിയിൽ സാനിറ്റൈസർ ഉപയോഗിച്ച ശേഷം ഗ്യാസ് അടുപ്പിന് അരികില്‍ നിന്നയാൾക്ക് പൊള്ളലേറ്റു. 30 ശതമാനം പൊള്ളലേറ്റയാളെ ഡല്‍ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഡൽഹിയിൽ കഴിഞ്ഞ ദിവസം കാർ ഓടിക്കുന്നതിനിടെ തീപിടിച്ചത് സാനിറ്റൈസർ കാരണമാണോ എന്ന് അന്വേഷിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
ഈ സാഹചര്യത്തില്‍ സാനിറ്റൈസറുകൾ ഉപയോഗിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക
നല്ല വെയിലുള്ള സമയത്ത് സാനിറ്റൈസറുകൾ വാഹനങ്ങളിൽ സൂക്ഷിക്കുന്നത് അപകടത്തിന് കാരണമാകുമെന്നാണ് വിദഗ്ധർ പറയുന്നത്.
വാഹനത്തിലിരുന്ന് സിഗരറ്റ് വലിച്ചാലും അപകടകരമാണ്.
കുറഞ്ഞ നിലവാരമുളള സാനിറ്റൈസറുകൾ ധാരാളമായി വിപണിയിലെത്തുന്നത് അപകടസാധ്യത കൂട്ടുന്നു