ബെംഗളുരു: ബെംഗളുരു മയക്കുമരുന്ന് കേസിൽ അറസ്റ്റിലായ നടി സഞ്ജന ഗൽറാണിക്ക് കർണാടക ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് നടപടി. മൂന്ന് ലക്ഷം രൂപ കെട്ടിവയ്ക്കണം, എല്ലാ മാസവും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായി ഒപ്പിടണം എന്നീ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചത്.
നേരത്തേ കേസിൽ തന്നെ പ്രതി ചേർത്തത് തെറ്റെന്ന് കാണിച്ചായിരുന്നു സഞ്ജന ഹൈക്കോടതിയെ സമീപിച്ചത്. അന്ന് ഹൈക്കോടതി സഞ്ജനയുടെ ഹർജി തള്ളി. എന്നാൽ ഇത്തവണ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജിയുമായി നടി എത്തിയത്. ഇത് പരിഗണിച്ച കോടതി, മെഡിക്കൽ രേഖകൾ പരിശോധിച്ച ശേഷമാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
നേരത്തേ വിചാരണക്കോടതിയും കേസിൽ പ്രതികളായ നടി രാഗിണി ദ്വിവേദിക്കും, സഞ്ജനയ്ക്കും ജാമ്യം നിഷേധിച്ചിരുന്നു. സെപ്റ്റംബർ 8-ന് മയക്കുമരുന്ന് കേസിൽ പ്രതിയായി അറസ്റ്റ് ചെയ്യപ്പെട്ട് 94 ദിവസത്തിന് ശേഷമാണ് സഞ്ജന ഗൽറാണിക്ക് ജാമ്യം ലഭിക്കുന്നത്.