ഡൽഹി: ഫരീദാബാദ് രൂപതയിൽ മൂന്നുദിവസമായി നടന്നുവന്ന സാന്തോം ബൈബിൾ കൺവെൻഷന് ഞായറാഴ്ച്ച കൊടിയിറക്കം. ഐ. എൻ. എ ത്യാഗരാജ് സ്റ്റേഡിയത്തിൽ വെച്ച് , പ്രശസ്ത വചനപ്രഘോഷകനായ ബഹു. ജോയ് ചെമ്പകശ്ശേരി അച്ഛനും ടീമും നേതൃത്വം നൽകുന്ന കൺവെൻഷന് ഇന്ന് വൈകിട്ട് 5.30 ന് സമാപനമാകും.
പ്രധാന കൺവെൻഷൻ ദിനമായ ഇന്ന് ജപമാലയ്ക്കുശേഷം നടക്കുന്ന ദിവ്യകാരുണ്യ ആത്മാഭിഷേക ആരാധനയെത്തുടർന്ന് ഭക്തിനിർഭരമായ ദിവ്യകാരുണ്യ പ്രദക്ഷിണം ഉണ്ടായിരിക്കും. 2018-2019 വർഷങ്ങളിൽ പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളുടെ എയ്‌ഞ്ചൽസ് മീറ്റ് ഉച്ചകഴിഞ്‍ 2.00 മണിക്ക് നടത്തപ്പെടുന്നതായിരിക്കും.
2.15 ന് രൂപതയിലെ ദൈവജനം ഒരുമിച്ച്, രൂപതയുടെ സഹായമെത്രാനായി നിയമിതനായിരിക്കുന്ന മാർ ജോസ് പുത്തൻവീട്ടിലിന്റെ പ്രധാന കാർമികത്വത്തിൽ അർപ്പിക്കുന്ന ആഘോഷമായ വിശുദ്ധ ബലിയിൽ എല്ലാ ഫൊറോനാ വികാരിമാരും ആലോചനസമിതി അംഗങ്ങളും വിവിധ സന്യാസ സമൂഹങ്ങളുടെ പ്രൊവിൻഷ്യൽമാരും രൂപതയിലെ മുഴുവൻ വൈദികരും സഹകാർമ്മികരാകും.
ഇന്നലെ രാവിലത്തെ ജപമാലയ്ക്കും ആരാധനയ്‌ക്കും ശേഷം നടന്ന ദിവ്യബലിക്ക് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര മുഘ്യകാർമ്മികത്വം വഹിച്ചു. വിശുദ്ധ ബലിമദ്ധ്യേ നൽകിയ സന്ദേശത്തിൽ കുടുംബങ്ങളുടെ വിശുദ്ധീകരണമാണ് ദൈവജനത്തിന്റെ അനുഗ്രഹങ്ങൾക്ക് നിദാനമെന്നു ആർച്ച്ബിഷപ് പറഞ്ഞു.ഒരു മണിക്ക് നടന്ന അനുമോദനയോഗത്തിൽ വിവിധ രംഗങ്ങളിൽ പ്രശംസനീയമായ നേട്ടങ്ങൾ കൈവരിച്ചവരെ ആദരിച്ചു. സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് നയിച്ച ക്ലാസ് ദൈവജനത്തിന് പുത്തൻ ഉണർവേകി.ആരാധനയോടെ ഇന്നലത്തെ ശുശ്രൂഷകൾക്ക് സമാപനമായി.