കണ്ണൂർ : തയ്യിൽ കൊടുവള്ളി ഹൗസിൽ വിയാനെ (ഒന്നര) തയ്യിൽ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തിൽ നിർണായക വഴിത്തിരിവ്. പ്രതി ശരണ്യയെ പ്രണയം നടിച്ചു നിധിൻ ചൂഷണം ചെയ്തിരുന്നതായും ആഭരണങ്ങൾ കൈക്കലാക്കിയിരുന്നതായും ശരണ്യ മൊഴി നൽകി. ബാങ്കിൽ നിന്നു വായ്പ എടുക്കാനായി നിരന്തരം ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തിരുന്നു.
ശരണ്യയുടെ ഭർത്താവ് പ്രണവ് വിദേശത്തായിരുന്ന കാലം മുതലേ ശരണ്യയും നിധിനും തമ്മിൽ അടുപ്പത്തിലായിരുന്നു. ശരണ്യയുടെ ആഭരണങ്ങൾ നിധിൻ പലപ്പോഴായി കൈക്കലാക്കി. രാത്രിയും പകലും വീട്ടിലെത്തി ശരണ്യയുമായി കൂടിക്കാഴ്ചകൾ നടത്തി. ബാങ്ക് വായ്പ തരപ്പെടുത്തിയതിനു ശേഷം ശരണ്യയെ ഉപേക്ഷിച്ചു മറ്റൊരു യുവതിയെ വിവാഹം കഴിക്കാനായിരുന്നു പദ്ധതിയെന്നു നിധിൻ പൊലീസിനോടു സമ്മതിച്ചു.
നിധിനും ശരണ്യയും ഭാര്യാഭർത്താക്കൻമാരെ പോലെയാണു ജീവിച്ചിരുന്നത്. നിരന്തരം വിളിക്കുകയും മൊബൈൽ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്തിരുന്നു. കുഞ്ഞാണ് ഇരുവർക്കും തമ്മിൽ ഒന്നിക്കാനുള്ള തടസ്സമെന്നു സന്ദേശങ്ങളിൽ വ്യക്തമാണെങ്കിലും കുഞ്ഞിനെ കൊലപ്പെടുത്തണമെന്നുള്ള സന്ദേശങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
സന്ദേശങ്ങളിലുള്ള ധ്വനി കുഞ്ഞിനെ കൊലപ്പെടുത്താനുള്ള പ്രേരണയായി കണക്കാക്കുമെന്നും െപാലീസ് അറിയിച്ചു. മൊബൈൽ ഫോണിൽ നിന്നു ഡിലീറ്റ് ചെയ്ത സന്ദേശങ്ങൾ അടക്കം പരിശോധിക്കാൻ ഫോൺ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
കുഞ്ഞിനെ ഒഴിവാക്കിയാൽ തന്നെ സ്വീകരിക്കാൻ ഒരുക്കമാണെന്നു പലവട്ടം നിധിൻ പറഞ്ഞുവെന്നും അതിനാലാണ് കുഞ്ഞിനെ െകാലപ്പെടുത്തിയതെന്നുമായിരുന്നു ശരണ്യയുടെ മൊഴി. പ്രതിയായ ശരണ്യയുടെ മൊഴിക്കു നിയമസാധുത കുറവാണെങ്കിലും നിധിനെതിരെ പറഞ്ഞ കാര്യങ്ങൾക്ക് വ്യക്തമായ തെളിവുണ്ടെന്നും െപാലീസ് പറയുന്നു.