തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ, സംസ്ഥാന കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ശശി തരൂര്‍ എംപിക്ക് നിര്‍ണായക റോള്‍. തെരഞ്ഞെടുപ്പ് പ്രകടന പത്രിക തയ്യാറാക്കുന്നതിന്റെ ചുമതലയാണ് തരൂരിന് നല്‍കിയിട്ടുള്ളത്. പത്രിക തയ്യാറാക്കാന്‍ കേരളം മുഴുവന്‍ സഞ്ചരിക്കുന്ന തരൂര്‍ യുവാക്കളുമായി സംവദിക്കുന്നുമുണ്ട്.
ഹൈക്കമാന്‍ഡിന്റെ നേരിട്ടുള്ള താത്പര്യപ്രകാരമാണ് തരൂരിന്റെ നിയമനം. കേരളത്തിലെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്‍കാനുള്ള മേല്‍നോട്ട സമിതിയുടെ ആദ്യയോഗത്തിലാണ് ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടായത്. ഹൈക്കമാന്‍ഡ് നിരീക്ഷകന്‍ അശോക് ഗെഹ്ലോട്ടിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
ഗ്രൂപ്പുകള്‍ക്ക് അതീതനായ തരൂരിന് കേരളത്തിലെ സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ സ്വീകാര്യതയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡിന്റെ പ്രതീക്ഷ. യുവാക്കളെയും പ്രൊഫഷനല്‍സിനെയും ആകര്‍ഷിക്കാതെ പാര്‍ട്ടി ഇനി മുമ്പോട്ടു പോകില്ലെന്നും ഹൈക്കമാന്‍ഡിന് ധാരണയുണ്ട്. അതുകൊണ്ടുതന്നെയാണ് തരൂരിന് നിര്‍ണായക സ്ഥാനം നല്‍കിയത്.
തരൂര്‍ ആദ്യം തിരുവനന്തപുരം, കോട്ടയം, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിലാണ് എത്തുക. പിന്നീട് പ്രചാരണത്തിന്റെ ഭാഗമായി മറ്റു ജില്ലകളിലും എത്തും. കൂടുതല്‍ യുവാക്കളിലേക്കേ് പാര്‍ട്ടി നയങ്ങളും പ്രകടന പത്രികയും എത്താന്‍ ഈ നീക്കം സഹായിക്കും എന്നാണ് പ്രതീക്ഷ വയ്ക്കുന്നത്.
നേരത്തെ മാനിഫെസ്റ്റോ കമ്മറ്റിയില്‍ ബെന്നി ബെഹനാനെയും എംകെ മുനീറിനെയും സിപി ജോണിനെയുമൊക്കെയാണ് തീരുമാനിച്ചിരുന്നത്. ഈ കമ്മറ്റി പല ജില്ലകളിലും സന്ദര്‍ശനം നടത്തി പ്രകടന പത്രികയുടെ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. എന്നാല്‍ അവര്‍ തയ്യാറാക്കുന്ന കരടു പ്രപകടന പത്രികയില്‍ തരൂരിന്റെ ഇടപെടലുണ്ടാകും.
ബെന്നി ബെഹനാന്‍ അധ്യക്ഷനായ സമിതി തയ്യാറാക്കുന്ന കരട് തരൂര്‍ പരിഷ്‌ക്കരിച്ചാകും അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുക. എന്തായാലും തരൂരിന്റെ വരവ് കോണ്‍ഗ്രസിന് ശക്തി പകരുമെന്ന് ഉറപ്പാണ്.
എന്നാല്‍ ഗ്രൂപ്പുകളുടെ അതിപ്രസരമുള്ള നേതാക്കള്‍ക്കിടയില്‍ തരൂരിന് എത്രമാത്രം സ്വാധീനം ചെലുത്താനാകും എന്നത് ചോദ്യമാണ്. തരൂരിനെ അംഗീകരിക്കാത്ത നേതാക്കളാണ് ഇപ്പോഴെത്ത പ്രബലമായ ഗ്രൂപ്പുകലിലുള്ളത്. ഇവര്‍ അദ്ദേഹവുമായി ചേര്‍ന്നു പോകുമൊ എന്നും സംശയമുണ്ട്.