ജിദ്ദ: കൊറോണാ വ്യാപന ഭീതിയിൽ നിർത്തിവെച്ച ടൂറിസ്റ്റ് വിസ പുനരാംഭിക്കുന്നതായി സൗദി അറേബ്യ പ്രഖ്യാപിച്ചു. സൗദി ടൂറിസം മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ടൂറിസ്റ്റ് വിസ കൈവശമുള്ളവർക്ക് ഞായറാഴ്ച മുതൽ സൗദിയിൽ എത്താം. "കൊറോണയുടെ പശ്ചാത്തലത്തിൽ വേണ്ടിവന്ന ഇടവേളയ്ക്ക് ശേഷം രാജ്യത്തിന്റെ അതിഥികളെ വീണ്ടും സ്വീകരിക്കാനാകുന്നതിൽ അതീവ സന്തുഷ്ടയാണ് സൗദി അറേബ്യ" സൗദി ടൂറിസം മന്ത്രി അഹമ്മദ് അൽഖത്തീബ് പറഞ്ഞു.
രാജ്യം കോവിഡ് പൂർവ അവസ്ഥയിലേയ്ക്ക് ക്രമേണ നീങ്ങുകയാണ്. ആഗസ്റ്റ് പത്തിന് വിദേശങ്ങളിൽ നിന്നുള്ള ഉംറ തീര്ഥാടകരെയും സൗദി സ്വീകരിച്ചു തുടങ്ങും.
പി സി ആർ ടെസ്റ്റിൽ നെഗറ്റിവുള്ളവരും വാക്സിൻ എടുത്തവരുമായ ടൂറിസ്റ്റു വിസക്കാർക്ക് ഇന്സ്ടിട്യൂഷണൽ ക്വറന്റൈൻ നിബന്ധന ഉണ്ടായിരിക്കില്ല. രാജ്യത്ത് എത്തുമ്പോൾ അംഗീകൃത വാക്സിൻ സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം. സൗദിയിലേക്ക് പുറപ്പെടുന്നതിന് മുമ്പ് എഴുപത്തി രണ്ട് മണിക്കൂറിനകം എടുത്ത ടെസ്റ്റ് രേഖകളും കാണിക്കണം. ടൂറിസ്റ്റുകൾ തങ്ങളുടെ വാക്സിൻ വിവരങ്ങൾ "തവക്കൽനാ" ആപ്പിൽ രജിസ്റ്റർ ചെയ്യുകയും ആവശ്യപ്പെടുന്നേടത്ത് ഹാജരാക്കുകയും ചെയ്യണം. പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുമ്പോള്‍ തവക്കല്‍നാ ആപ്പ് ടൂറിസ്റ്റുകള്‍ ഉദ്യോഗസ്ഥർക്ക് കാണിച്ചു കൊടുക്കണം.
സൗദി അറേബ്യ അംഗീകരിച്ച ഫൈസർ, ആസ്ട്രാസെനെക്ക അല്ലെങ്കിൽ മോഡേണ എന്നീ വാക്സിനുകളുടെ രണ്ടു ഡോസുകളാണ് എടുത്തിരിക്കേണ്ടത്. ജോൺസൺ ആൻഡ് ജോൺസൺ വാക്സിൻ ആണെങ്കിൽ ഒരു ഡോസ് മതിയാവും. https://muqeem.sa/#/vaccine-registration/home സൈറ്റിലൂടെയും ടൂറിസ്റ്റുകൾക്ക് വാക്സിൻ വിവരങ്ങളും സൗദിയിൽ സന്ദർശിക്കാന്ദ്യേശിക്കുന്ന സ്ഥലങ്ങളും മറ്റു വിവരങ്ങളും മുൻകൂട്ടി റജിസ്റ്റർ ചെയ്യണം.
ടൂറിസ്റ്റു വിസ ലഭിക്കാൻ visitsaudi.com എന്ന സൈറ്റിലൂടെ അപേക്ഷിക്കാം. അതേസമയം, സൗദി നേരിട്ടുള്ള യാത്രാ വിലക്ക് ഏർപ്പെടുത്തിയിട്ടുള്ള ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ളവരുടെ ടൂറിസ്റ്റ് വിസാ കാര്യം സംബന്ധിച്ച അവ്യക്തത നിലനിൽക്കുകയാണ്.
ടൂറിസ്റ്റ് വിസ നടപ്പാക്കി കൊണ്ടുള്ള ചരിത്രപരമായ നടപടി സൗദി അറേബ്യ 2019 സപ്തംബറിലാണ് ആരംഭിച്ചത്. ഏറെ വൈകാതെ കൊറോണ രാജ്യാന്തര തലത്തിൽ പേടി വിതക്കുകയായിരുന്നു. തുടർന്ന്, ഗതാഗതം, ഉംറ തുടങ്ങിയവ പോലെ ടൂറിസ്റ്റ് വിസയും താൽകാലികമായി നിർത്തിവെക്കുകയായിരുന്നു. എന്നാൽ, ആരംഭിച്ച ആദ്യ ആറ് മാസങ്ങൾക്കിടയിൽ നാല് ലക്ഷം ടൂറിസ്റ്റ് വിസകളാണ് സൗദി ഇഷ്യൂ ചെയ്തത്.