ജിദ്ദ: മഹാമാരിക്കും പ്രളയ ദുരിതങ്ങൾക്കുമിടയിൽ നാടിനെ നടുക്കിയ വിമാന ദുരന്തത്തിലും ഉരുൾപൊട്ടലിലും വിഷമതകൾ അനുഭവിക്കുന്നവരുടെ ദുഖത്തിൽ പങ്കു ചേരുന്നതായി സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ ഭാരവാഹികൾ അറിയിച്ചു. മരണപ്പെട്ടവർക്കും പരിക്കേറ്റവർക്കും വേണ്ടി പ്രാർത്ഥിക്കണമെന്ന് പ്രസിഡന്റ് കാസിം മദനിയും ജനറൽ സെക്രട്ടറി അസ്‌കർ ഒതായിയും അഭ്യർത്ഥിച്ചു.
സമാനതകളില്ലാത്ത രക്ഷാ പ്രവർത്തനം നടത്തിയ കൊണ്ടോട്ടി പ്രദേശ വാസികളെ ഇസ്‌ലാഹി സെന്റർ അഭിനന്ദിച്ചു. കോവിഡ് രോഗ വ്യാപനത്തെയും തീപ്പിടുത്ത സാധ്യതയേയും അവഗണിച്ചാണ് പ്രദേശവാസികൾ രക്ഷാപ്രവർത്തനത്തിന് മുന്നിട്ടിറങ്ങിയത്. ആംബുലൻസുകളും മറ്റ് സംവിധാനങ്ങളും സംഭവസ്ഥലത്തു എത്തിച്ചേരുന്നതിനു മുമ്പ് തന്നെ പ്രദേശ വാസികൾ രക്ഷാ ദൗത്യം ആരംഭിച്ചിരുന്നു. ഇത് അപകടത്തിന്റെ വ്യാപ്തി കുറച്ചതായാണ് മനസ്സിലാവുന്നത്.
അപകടത്തിൽ പെട്ടവർക്ക് വേണ്ടി രക്തം ദാനം ചെയ്യാൻ രാത്രി തന്നെ ആശുപത്രികളിലേക്ക് ഒഴുകിയ ജനങ്ങളേയും കരിപ്പൂർ വിമാനത്താവളം അടച്ചതിനെ തുടർന്ന് അപ്രതീക്ഷിതമായി കണ്ണൂരിൽ ലാൻ്റ് ചെയ്ത വിമാനങ്ങളിലെ യാത്രക്കാർക്ക് യാതൊരു ആഹ്വാനവും കൂടാതെ ഭക്ഷണമെത്തിച്ച നാട്ടുകാരെയും, രക്ഷാ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഉദ്യോഗസ്ഥരെയും എല്ലാ സഹായങ്ങളുമായി കൂടെ നിൽക്കുന്ന ആരോഗ്യ പ്രവർത്തകരെയും എല്ലാം അഭിനന്ദിക്കുന്നതായി ഇസ്‌ലാഹി സെന്റർ പ്രസ്താവനയിൽ അറിയിച്ചു.