ഗോരഖ്പുർ: മുത്തലാഖ് ബിൽ ലോക്സഭാ പാസാക്കിയിട്ടും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ വലിയ മാറ്റങ്ങളൊന്നും തന്നെ സംഭവിച്ചിട്ടില്ല. വിവാഹബന്ധം മുത്തലാഖ് ചൊല്ലി വേര്‍പെടുത്തുന്നത് ക്രിമിനല്‍ കുറ്റമാക്കുന്നതാണ് ബില്‍. മുത്തലാഖ് ചൊല്ലി തന്റെ മകളെ മരുമകൻ ഉപേക്ഷിച്ചുവെന്ന പരാതിയുമായി എത്തിയിരിക്കുകയാണ് ഒരു പിതാവ്.
സൗദിയിൽ നിന്നും മൊബൈലിലൂടെ തന്റെ മകളെ മരുമകൻ മുത്തലാഖ് ചൊല്ലി ഉപേക്ഷിച്ചവെന്നാണ് പരാതി. ഭാര്യാപിതാവിന്റെ പരാതിയിൽ പ്രവാസിക്കെതിരെ കേസെടുത്തു. സൗദിയിൽ ജോലി ചെയ്യുന്ന യുപി കുശിനഗർ സ്വദേശി റഹീമിനെതിരെയാണ് മുസ്ലീം സ്ത്രീകളുടെ വിവാഹ അവകാശ സംരക്ഷണ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.
യുപിയിലെ ജാഖ്നിയയിൽ നിന്നുള്ള ഖതൂൻ എന്ന യുവതിയുടെ പിതാവാണ് മകളുടെ തലാഖിനെതിരെ പരാതി നൽകിയത്. സൗദിയിൽ ജോലി ചെയ്യുന്ന മരുമകൻ ഫോണിൽ വിളിച്ച് മൂന്ന് തവണ തലാഖ് ചൊല്ലി മകളുമായുള്ള വിവാഹബന്ധം അവസാനിപ്പിച്ചു എന്നാണ് പിതാവായ അഹമ്മദ് അലി പരാതിയിൽ പറയുന്നത്.വീട്ടിലെ ജോലിത്തിരക്കിൽ നിൽക്കുകയായിരുന്നു ഖതൂന്റെ കയ്യിൽ റഹീമിന്റെ പിതാവാണ് ഫോൺ നൽകിയത്. സംസാരിക്കാൻ തുടങ്ങുന്നതിനിടെ മൂന്ന് തവണ തലാഖ് ചൊല്ലിയ റഹീം, ബന്ധം അവസാനിപ്പിച്ചുവെന്ന് പറയുകയായിരുന്നു. ഇതിന് ശേഷം ഇയാളുടെ പിതാവ് പഞ്ചായത്ത് വിളിച്ചു കൂട്ടി ഒന്നര ലക്ഷം രൂപയുടെ ചെക്ക് ഖതൂന് കൈമാറിയ ശേഷം വിവാഹബന്ധം അവസാനിച്ചു എന്ന് പ്രഖ്യാപിച്ചു.
2014ലായിരുന്നു അബ്ദുൾ റഹീമും 25 കാരിയായ ഖതൂനും തമ്മിലുള്ള വിവാഹം. നാല് മാസങ്ങൾക്ക് ശേഷം ഇയാൾ സൗദിയിലേക്ക് പോയി. ഭാര്യയോട് അത്ര നല്ല പെരുമാറ്റമായിരുന്നില്ല റഹീമിന്റെത് എന്നാണ് പിതാവ് ആരോപിക്കുന്നത്. ഇയാളുടെ വീട്ടുകാരും പലപ്പോഴായി ഉപദ്രവിച്ചിരുന്നു. ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് റഹീം ബന്ധം അവസാനിപ്പിച്ചത്.ഇതിനെ തുടർന്നാണ് യുവതിയുടെ ബന്ധുക്കൾ പൊലീസിനെ സമീപിച്ചത്. ഇരു കൂട്ടരുടെയും മൊഴികൾ എടുത്തുവെന്നും ഭർത്താവ് വിദേശത്ത് ആയതിനാൽ അയാൾക്ക് നോട്ടീസ് അയച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.