ജിദ്ദ: പരിശുദ്ധ ഉംറ കർമ്മം കഴിഞ്ഞ് ജിദ്ദ വഴി നാട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന മലയാളി തീർത്ഥാടക ഹൃദയാഘാതത്തെ തുടർന്ന് വിമാനത്തിൽ വെച്ച് മരണപ്പെട്ടു. കോഴിക്കോട്, ഒളവണ്ണ, ഒടുമ്പ്ര സ്വദേശിനി പൂക്കാട്ട് സഫിയ (50 )ആണ് മരിച്ചത്.
സ്പേസ് ജെറ്റ് വിമാനത്തിൽ വെച്ചായിരുന്നു സംഭവം. യാത്ര ചെയ്തുകൊണ്ടിരിക്കേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വിമാനം ഗോവ വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയും ചെയ്‌തെങ്കിലും അന്ത്യശ്വാസം അതിനകം വലിച്ചിരുന്നെന്നാണ് റിപ്പോർട്ട്. ശനിയാഴ്ച ഉച്ചയ്ക്കാണ് സഫിയ ജിദ്ദയിൽ നിന്ന് നാട്ടിലേയ്ക്ക് തിരിച്ചത്.
കോഴിക്കോടുള്ള സ്വകാര്യ ഗ്രൂപ്പിൽ ജനുവരി 21 നാണ് സഫിയ ഉംറ നിർവഹിക്കാൻ മക്കയിലെത്തിയത്. ഉംറ കർമ്മം പൂർത്തിയാക്കിയ അവർ മദീന സിയാറത്തും നിർവഹിച്ച ശേഷമാണ് മടങ്ങിയത്. എന്നാൽ, വീണ്ടും സ്വദേശത്തെത്താൻ വിധിയുണ്ടായിരുന്നില്ല. അനുഗ്രഹീത മരണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും വിശേഷിപ്പിച്ചു.
മകൾ: ആരിഫ. മരുമകൻ: ഫിറോസ്. സഹോദരങ്ങൾ : റസാഖ് പുക്കാട്ട് (ചുങ്കം) ,ഫൈസൽ (ഒളവണ്ണ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി), ഫാത്തിമ, ജമീല, റസിയ, ഹൈറുന്നിസ.
ഗോവ മർഗാവ് ജില്ല ആശുപത്രിയിൽ നിന്ന് പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച അർദ്ധരാത്രിയോടെ സ്വദേശത്ത് എത്തിച്ച മൃതദേഹം തിങ്കളാഴ്ച രാവിലെ ഒടുമ്പ്ര ജുമാമസ്‌ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.