ജിദ്ദ: കാലാവസ്ഥാ നിരീക്ഷകരുടെ പ്രവചനങ്ങൾക്കു പുറമെ കാലാവസ്ഥാ വിഭാഗത്തിന്റെ ഔദ്യോഗിക മുന്നറിയിപ്പും പുറത്തു വന്നതോടെ ദിവസങ്ങൾ നീളുന്ന വർഷപാതത്തെ സ്വീകരിക്കാനുള്ള ഒരുക്കങ്ങളിലാണ് സൗദി അറേബ്യയയിലെ ഔദ്യോഗിക സംവിധാനങ്ങളും പൊതുസമൂഹവും. ശനിയാഴ്ച വൈകീട്ട് പുറത്തിറങ്ങിയ സൗദി കാലാവസ്ഥാ നിരീക്ഷണ - പരിസ്ഥി സംരക്ഷണ അതോറിറ്റിയുടെ പ്രവചന പ്രകാരം ഞായറാഴ്ച മുതൽ വ്യാഴാഴ്ച വരെ സൗദിയുടെ വിവിധ പ്രവിശ്യകളിൽ മഴയും അസ്ഥിര കാലാവസ്ഥയുമായിരിക്കും.
മധ്യ പ്രവിശ്യയിലെ റിയാദ് മേഖലയിൽ ഇടിയോടു കൂടിയ മഴയും പൊടിക്കാറ്റും ആലിപ്പഴ വർഷവും ആണ് വരാനിരിക്കുന്നത്. തലസ്ഥാന നഗരത്തിലും പരിസരങ്ങളിലും ഇതുണ്ടാകും. അൽഖസീം, പരിസര പ്രദേശങ്ങൾ, മദീന, മഹദ് അൽദഹബ്, അൽഹനാക്കിയ തുടങ്ങിയവിടങ്ങളിൽ കനത്ത മഴ മൂലം വെള്ളപ്പൊക്കം രൂപപ്പെട്ടേക്കാം.
എന്നാൽ, മക്കാ നഗരം, മീസാൻ, ജിസാൻ, നജ്‌റാൻ, അൽബാഹ, അസീർ തെക്കൻ പ്രവിശ്യയിലെ മറ്റിടങ്ങൾ, അൽജൗഫ്, തബൂക്, വടക്കൻ അതിർത്തി എന്നിവിടങ്ങളിൽ മിതമായ തോതിലും കനത്ത തോതിലുമായി മഴ ലഭിക്കുമ്പോൾ, അൽഖഫ്ജി, ദമ്മാം, ദഹ്റാൻ, അൽഹസ്സ എന്നിവിടങ്ങളിലും പരിസരങ്ങളിലും മിതമായ തോതിലായിരിക്കാം മഴയെന്നും കാലാവസ്ഥാ വിഭാഗത്തിന്റെ പ്രവചനം തുടരുന്നു.
മക്കാ പ്രവിശ്യയിലെ കനത്ത മഴയായിരിക്കും ഉണ്ടാവാൻ സാധ്യത. ത്വായിഫ്, റനിയ്യ, ദുൽമ് , തുർബാ എന്നിവിടങ്ങളിലും വെള്ളപ്പൊക്ക ഭീഷണിയുണ്ട്. മക്കാ പ്രവിശ്യയിലെ തീരദേശങ്ങളായ ജിദ്ദ, റാബിഖ്, അൽലൈത്, ഖുൻഫുദ എന്നിവിടങ്ങളിൽ മിതമായ മഴയ്‌ക്കാണ് സാധ്യത.
ഏതായാലും മഴക്കാല പ്രതീതിയായിരിക്കും വരുന്ന വാരം സൗദിയിലഖിലം.