ജിദ്ദ: രണ്ട് ഉപഗ്രഹങ്ങൾ വിജയകരമായി ഭ്രമണപഥങ്ങളിലെത്തിച്ച് എത്തിച്ച് ബഹിരാകാശ സാങ്കേതിക വിദ്യയിൽ സൗദി അറേബ്യ അഭിമാനകരമായ നേട്ടം കൈവരിച്ചു. സൗദി സാറ്റ് 5A, സൗദി സാറ്റ് 5B എന്നീ ഉപഗ്രഹങ്ങളാണ് ബഹിരാകാശത്തെ ഭ്രമണപഥങ്ങളിൽ എത്തിയത്. ചൈനയിലെ ജുഗ്വാൻ സാറ്റലൈറ്റ് ലോഞ്ചിങ് സെന്ററിൽ നിന്ന് വെള്ളിയാഴ്ച പ്രാദേശിക സമയം ഉച്ചയ്ക്ക് 12:12 നായിരുന്നു വിക്ഷേപണമെന്ന് റിയാദിലെ കിംഗ് അബ്ദുൽഅസീസ് സയൻസ് ആൻഡ് ടെക്‌നോളജി സിറ്റി മേധാവി തുർക്കി ബിൻ സഊദ് ബിൻ മുഹമ്മദ് രാജകുമാരൻ അറിയിച്ചു. സൗദി അറേബ്യയുടെ വിഷൻ 2030 വിഭാവന ചെയ്യുന്ന വികസനങ്ങളുടെ ഭാഗമായാണ് ബഹിരാകാശ രംഗത്തെ ഈ കുതിപ്പ്.
ബഹിരാകാശ ഗവേഷണത്തിൽ വർഷങ്ങളായി സയൻസ് ആൻഡ് ടെക്‌നോളജി സിറ്റി നൂതന സാങ്കേതിക വിദ്യകളിലും ആശയങ്ങളിലും നടത്തി പോരുന്ന ഗവേഷണങ്ങളും അതിനായി തയാറാക്കി കൊണ്ട് വരുന്ന തദ്വേശീയരായ മാനവ വിഭവത്തിന്റെ ശേഷിയും വിജയത്തിലെത്തിയതായി സിറ്റി മേധാവി നിരീക്ഷിച്ചു. സ്വന്തം ഫാക്ടറികളിൽ സ്വദേശികളുടെ മികവിലാണ് ഇപ്പോൾ വിക്ഷേപിച്ച രണ്ടു കൃത്യമോപഗ്രങ്ങളും രൂപം കൊണ്ടതെന്നും അദ്ദേഹം വെളിപ്പെടുത്തി.
വികസിത രാജ്യങ്ങൾക്കെന്ന പോലെ, വികസനത്തിന്റെ വിവിധോദ്യേശങ്ങൾക്കായി ഔദ്യോഗിക കേന്ദ്രങ്ങൾക്ക് മികച്ച റെസലൂഷ്യനോടെ ചിത്രങ്ങളും വിവരണങ്ങളും ഇരു ഉപഗ്രങ്ങളിൽ നിന്ന് ലഭ്യമാവും. സയൻസ് ആൻഡ് ടെക്‌നോളജി സിറ്റിയിലെ നിയന്ത്രണ സംവിധാനത്തിൽ നിന്നായിരിക്കും ഇരു ഉപഗ്രങ്ങളുടെയും നിയന്ത്രണം.
2000 - 2017 കാലഘട്ടത്തിൽ സൗദി അറേബ്യ പതിമൂന്ന് ബഹിരാകാശ ഉപഗ്രഹങ്ങളാണ് വിക്ഷേപിച്ചത്. യു എസ് ബഹിരാകാശ വിഭാഗമായ നാസയും സ്റ്റാൻഫോർഡ് യൂണിവേഴ്സിറ്റിയും 2014 ൽ സൗദിസാറ്റ് 4 ൽ സഹകരിച്ച് ശാസ്ത്രീയ പരീക്ഷണങ്ങളിൽ ഏർപ്പെട്ടിരുന്നു.