റിയാദ്: കൊവിഡ് വ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ശന നടപടികളുമായി സൗദി അറേബ്യ. യാത്രാ വിലക്കുള്ള രാജ്യങ്ങളിലേക്ക് അനുമതിയില്ലാതെ പോവുന്ന പൗരര്‍ക്ക് മൂന്ന് വര്‍ഷം യാത്രാ വിലക്ക് ഏര്‍പ്പെടുത്താനാണ് സൗദി ഭരണകൂടത്തിന്റെ തീരുമാനം.
2020 മാർച്ചിനുശേഷം അധികാരികളുടെ മുൻകൂർ അനുമതിയില്ലാതെ വിദേശ യാത്ര ചെയ്യാൻ കഴിഞ്ഞ മെയ് മാസത്തിൽ സൗദി പൗരന്മാർക്ക് അനുമതി നൽകിയിരുന്നു. എന്നാൽ ചില സൗദി പൗരന്മാർ യാത്രാ ചട്ടങ്ങൾ ലംഘിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് പുതിയ നിബന്ധനകൾ കൊണ്ടുവന്നിരിക്കുന്നത് എന്ന് ആഭ്യന്തര മന്ത്രാലയ അധികൃതർ വ്യക്തമാക്കി.
‘കുറ്റം തെളിയിക്കപ്പെടുന്ന ഏതൊരാളും നിയമപരമായ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും തിരിച്ചു വരവില്‍ കനത്ത പിഴ നല്‍കേണ്ടിയും വരും. ഒപ്പം മൂന്ന് വര്‍ഷത്തേക്ക് യാത്രാ വിലക്കും ഏര്‍പ്പെടുത്തും,’ ആഭ്യന്തര മന്ത്രാലയ വൃത്തം എസ്പിഎ ന്യൂസിനോട് പറഞ്ഞു.