റിയാദ്: കൊറോണ പശ്ചാത്തലത്തിൽ സ്വാകാര്യ മേഖലകൾക്കും മറ്റ് സാമ്പത്തിക മേഖലകൾക്കും പിന്തുണ നൽകുന്നതിനായി സർക്കാർ നടപ്പാക്കിയിരുന്ന വിവിധ പദ്ധതികൾ വീണ്ടും ദീർഘിപ്പിക്കാൻ സല്‍മാന്‍ രാജാവ് ഉത്തരവ് നൽകി. കൊറോണ മഹാമാരി സൃഷ്ടിക്കുന്ന സാമ്പത്തിക, ധന പ്രത്യാഘാതങ്ങൾ ലഘൂകരിക്കാൻ ലക്ഷ്യമിട്ട് പഖ്യാപിച്ച ഉത്തേജക, സഹായ പദ്ധതികൾ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സൗദി ജീവനക്കാരുടെ വേതന വിഹിതം വഹിക്കൽ, പിഴകൾ നിർത്തിവെക്കൽ, സർക്കാർ ഫീസുകൾ ഈടാക്കൽ നീട്ടിവെക്കൽ, ഫീസുകൾ ഒഴിവാക്കി നൽകൽ എന്നിവ അടക്കമുള്ള പദ്ധതികൾ ദീർഘിപ്പിക്കാനാണ് രാജാവ് നിർദേശിച്ചത്.
കൊറോണയുടെ അനന്തര ഫലങ്ങൾ അനുഭവിക്കുന്ന സ്വകാര്യ മേഖലയിലെ സൗദി പൗരന്മാരെ സാനിദ് സംവിധാനം വഴി പിന്തുണക്കുക. തൊഴിലാളികളെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട പിഴകൾ നിർത്തലാക്കുക. സ്വകാര്യ മേഖലയിലെ ചില സ്ഥാപനങ്ങൾക്ക് താത്ക്കാലികമായി ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പ്രവർത്തനനങ്ങൾ ശരിയാക്കുന്നതിനായി ഒഴിവാക്കുക.
എല്ലാ സ്ഥാപനങ്ങളിലെയും സൗദി ജീവനക്കാരുടെ സാന്നിദ്ധ്യം പരിശോധിക്കുക. വേതന പരിരക്ഷയുമായി ബന്ധപ്പെട്ട് സേവനം നിർത്തലാക്കിയ നടപടി നിലവിൽ സാഹചര്യത്തിൽ താത്ക്കാലികമായി ഒഴിവാക്കി.
ഇവക്കെല്ലാം പുറമെ ഇഖാമ കാലാവധി കഴിഞ്ഞ് ഒരു മാസം പിന്നിട്ടവർക്ക് ലെവിയിൽ ഇളവ് നൽകാനും ആവശ്യമാകുന്ന സാഹചര്യത്തിൽ ഇഖാമ ഒരു മാസത്തേക്ക് കൂടി പുതുക്കി നൽകാനും രാജാവ് ഉത്തരവിട്ടു.