റിയാദ് ∙ സൗദിയിൽ ഒന്നര വർഷത്തിനിടെ 10 ലക്ഷത്തോളം വിദേശികൾക്ക് ജോലി നഷ്ടപ്പെട്ടതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട്. ഈ വർഷം ആദ്യ ആറു മാസത്തിനിടെ 5.24 ലക്ഷം വിദേശികളാണ് തൊഴിൽ രഹിതരായത്. കഴിഞ്ഞ വർഷം 4.66 ലക്ഷം തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടിരുന്നു.
സൗദിയുടെ സ്വദേശിവൽകരണ പദ്ധതിയായ നിതാഖാത് കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിച്ചതോടെ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടിവരികയാണെന്ന് ഈ കണക്കുകൾ സൂചിപ്പിക്കുന്നു. ഈ വർഷം ആദ്യപാദത്തിൽ 2.3 ലക്ഷവും രണ്ടാം പാദത്തിൽ 2.9 ലക്ഷവും തൊഴിലാളികൾക്ക് ജോലി ഇല്ലാതായി. ഒന്നര വർഷത്തിനിടെ മൊത്തം 9,90,600 പേർക്കാണ് ജോലി നഷ്ടപ്പെട്ടത്. വിവിധ മേഖലകളിൽ നടപ്പാക്കിയ നിർബന്ധിത സ്വദേശിവൽകരണമാണ് മലയാളികൾ അടക്കമുള്ള വിദേശികളുടെ ജോലിയെ ബാധിച്ചത്.
ഇതോടെ സൗദിയിൽനിന്ന് നാട്ടിലേക്കുള്ള ഒഴുക്ക് വർധിച്ചു. 12 മേഖലകളിലെ സ്വദേശിവൽകരണവുമായി ബന്ധപ്പെട്ട് നിതാഖാതിന്റെ ഏറ്റവും പുതിയ ഘട്ടത്തിന് സെപ്റ്റംബറിൽ തുടക്കം കുറിച്ചിരുന്നു. നവംബറിലും ജനുവരിയിലുമായി മറ്റു മേഖലകൾകൂടി സ്വദേശിവൽകരിക്കുന്നതോടെ തൊഴിൽ നഷ്ടപ്പെട്ട് നാട്ടിലേക്ക് മടങ്ങുന്നവരുടെ എണ്ണം കൂടും