റിയാദ് : സൗദി അറേബ്യ റോഡ് മാര്‍ഗമുള്ള അതിര്‍ത്തികള്‍ തുറന്നു നല്‍കി. ജീ.സി.സി രാഷ്ട്രങ്ങളായ യു.എ.ഇ, കുവൈറ്റ്, ബഹറൈന്‍ തുടങ്ങിയ രാജ്യങ്ങളുമായുള്ള അതിര്‍ത്തികളാണ് തുറന്നു നല്‍കിയത്. ട്രക്കുകള്‍ക്കും സ്വദേശികളായ യാത്രക്കാര്‍ക്കുമാണ് ആദ്യ ഘട്ടത്തില്‍ കരമാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് അനുമതിയുള്ളത്.സൗദി കസ്റ്റംസ് ഡയറക്ടറേറ്റാണ് എല്ലാതരം ട്രക്കുകള്‍ക്കും രാജ്യത്തേക്ക് പ്രവേശനം അനുവദിച്ചുള്ള സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. അതേ സമയം രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു.
ഘട്ടം ഘട്ടമായി അതിര്‍ത്തികള്‍ പൂര്‍വ്വ സ്ഥിതിയിലേക്ക് കൊണ്ട് വരുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കരാതിര്‍ത്തികള്‍ പങ്കിടുന്ന യു.എ.ഇ, കുവൈറ്റ്, ബഹറൈന്‍ എന്നീ രാജ്യങ്ങളില്‍ നിന്നാണ് പ്രവേശനാനുമതി.
നാല് മാസത്തെ അടച്ചിടലിനു ശേഷമാണ് രാജ്യാതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് അതിര്‍ത്തികള്‍ നേരത്തെ അടച്ചിട്ടിരുന്നത്. അടിയന്തിര പ്രാധാന്യമുള്ള ചരക്ക വാഹനങ്ങള്‍ക്ക് മാത്രമായിരുന്നു പ്രവേശനം അനുവദിച്ചിരുന്നത്. സ്വദേശികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഗാര്‍ഹിക ജീവനക്കാര്‍ക്കും റോഡ് മാര്‍ഗം രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള അനുമതി നേരത്തെ പുനസ്ഥാപിച്ചിരുന്നു.
അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ വഴി എത്തുന്നവരെ ആരോഗ്യ മന്ത്രാലയത്തിന്റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും പ്രവേശനാനുമതി നല്‍കുക. വിമാനത്താവളങ്ങളി ലെത്തുന്ന കോവിഡ് രോഗികളെ തിരിച്ചറിയുന്നതിന് സഹായിക്കുന്ന സ്‌നിഫര്‍ നായകള്‍ക്കുള്ള പ്രത്യേകം പരിശീലനം ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഒപ്പം രാജ്യത്തുടനീളമുള്ള വിമാനത്താവള ങ്ങളില്‍ കനൈന്‍ വൈറസ് ഡിറ്റക്ടറുകളും സജ്ജീകരിച്ചു വരുന്നതായും ബന്ധപ്പെട്ടവര്‍ പറഞ്ഞു.