കുട്ടനാട്: സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും 'സേവ് കുട്ടനാട് ' വൈറൽ ആകുന്നു. സമൂഹമാധ്യമങ്ങളിലൂടെ വൈറൽ ആയ 'ഫോട്ടോ ചലഞ്ച് ', 'തിരിതെളിയിക്കൽ ചലഞ്ച് ' എന്നിവയ്ക്കു ശേഷം ആണ് പ്രൊഫൈൽ ചലഞ്ചിലൂടെ സേവ് കുട്ടനാടിന് പിന്തുണ അറിയിക്കുന്നത്. രാഷ്ട്രീയ, മത, ജാതി ചിന്തകൾക്കതീതമായി ലോകമെമ്പാടുമുള്ള കുട്ടനാടൻ ജനത നെഞ്ചിലേറ്റിയ കൂട്ടായ്മയാണ് 'സേവ് കുട്ടനാട് '.
ഇന്ന് (ജൂലൈ 4) രാവിലെ 9 മണിക്ക് സേവ് കുട്ടനാട് പ്രൊഫൈൽ ചലഞ്ച് യു.ആർ.എഫ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് ഡോ.ഗിന്നസ് സുനിൽ ജോസഫ് ഉദ്ഘാടനം ചെയ്തു. ലോഗോയുടെ പ്രകാശനം നാഷണൽ ഹ്യൂമൻ റൈറ്റ്സ് & ഹ്യൂമാനിറ്റേറിയൻ ഫെഡറേഷൻ ചെയർമാൻ ഷെഫീഖ് ഷാഹുൽ ഹമീദ് നിർവഹിച്ചു.
സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രൊഫൈൽ ചിത്രം സേവ് കുട്ടനാടിൻ്റെ രജിസ്ട്രേഡ് ലോഗോ ഇട്ടാണ് പിന്തുണ നല്കുന്നത്.ജൂലൈ 5 തിങ്കളാഴ്ച രാവിലെ 9 മണി വരെയാണ് പ്രൊഫൈൽ ചലഞ്ച് . തുടക്കത്തിൽ വെള്ളപൊക്ക ദുരിതം അനുഭവിക്കുന്ന കുട്ടനാട്ടുകാരുടെ പ്രതിഷേധം സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് സേവ് കുട്ടനാട് ശ്രദ്ധേയമായത്.
കുട്ടനാട്ടിലെ ഒട്ടുമിക്ക പ്രദേശത്തിൻ്റെ വെള്ളപൊക്ക കെടുതികളുടെ ചിത്രങ്ങളും വാർത്തകളു സാമുഹിക മാധ്യമങ്ങളിൽ വൈറലായതോടെ 'സേവ് കുട്ടനാട് ' ജനപ്രതിനിധികളുടെയും ശ്രദ്ധയിലെത്തി.
കുട്ടനാടൻ ജനത നേരിടുന്ന സമാനതകളില്ലാത്ത ദുരിതത്തിൽ നിന്നും കുട്ടനാട്ടിലെ ജനങ്ങളെ രക്ഷിക്കാന്‍ ഒന്നിച്ച് നില്‍ക്കാമെന്നുള്ള സന്ദേശമാണ് 'പ്രൊഫൈൽ ചലഞ്ചി'ലൂടെ ലക്ഷ്യമിടുന്നതെന്ന് സേവ് കുട്ടനാട് ''ക്യാമ്പയിൻ ഭാരവാഹികളായ പ്രസിഡന്റ് ജെറി മാമ്മൂടൻ, വൈസ് പ്രസിഡന്റ് ടോച്ചൻ ആലപ്പാട്, സെക്രട്ടറി റിജോ വളവുങ്കൽ, ജോയിന്റ് സെക്രട്ടറി വിജിത് രാമവർമപുരം, ട്രഷറാർ ജസ്റ്റിൻ പീടികപറമ്പിൽ, സേവ് കുട്ടനാട് ക്യാമ്പയിൻ പ്രമോഷണൽ കൗൺസിൽ മോണിറ്ററിംങ്ങ് കമ്മിറ്റി ജനറൽ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.