സൗദി/മക്ക : ഒരു മാസം മുമ്പ് വിസിറ്റിംഗ് വിസയിൽ മക്കയിലെത്തിയ മൂന്നംഗ കുടുംബത്തിലെ നാല് വയസ്സുകാരൻ അസുഖബാധിതനായി മരണത്തിനു കീഴടങ്ങി . ഉമ്മയോടും വലിയുമ്മയോടും ഒപ്പം റംസാനിൽ വിസിറ്റിങ് വിസയിൽ എത്തിയ മലപ്പുറം കാട്ടുങ്ങല്‍ സയ്യിദ് സജാസ് തങ്ങളുടെ മകന്‍ സയ്യിദ് മുഹമ്മദ് റയ്യാന്‍ ആണ് മക്കയിലെ അൽനൂർ ആശുപത്രിയിൽ മരണപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചയ്ക്കു മുമ്പായിരുന്നു മരണം.
മക്കയിലെത്തിയത് മുതൽ തന്നെ കുട്ടി അസുഖ ബാധിതനാവുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയുമായിരുന്നു. ചികിത്സയുടെ ഭാഗമായി രണ്ടു ആഴ്ചകൾക്കു മുമ്പ് സർജറി നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം ചൊവാഴ്ച പ്രഭാത നിസ്കാരത്തിനു ശേഷം മക്കയിൽ ഖബറടക്കുമെന്ന് സാമൂഹ്യ പ്രവർത്തകൻ മുജീബ് പൂക്കോട്ടൂർ അറിയിച്ചു.
മക്കയിലെ ഏഷ്യൻ ഹോസ്പിറ്റലിൽ ജോലി ചെച്ചുന്ന ഡോ. അബുബക്കറിന്റെ മകളാണ് കുട്ടിയുടെ മാതാവ്. ദുബൈയിൽ ജോലിചെയ്യുന്ന പിതാവ് കുട്ടിയുടെ അസുഖം അറിഞ്ഞതിനെ തുടർന്ന് മക്കയിൽ എത്തിയിരുന്നെങ്കിലും ജോലി ആവശ്യാർഥം ദുബൈയിലേക്ക് തന്നെ വൈകാതെ മടങ്ങിയിരുന്നു. ഇപ്പോൾ മരണത്തെ തുടർന്ന് അദ്ദേഹം മക്കയിൽ എത്തിയിട്ടുണ്ട്.
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ അടുത്ത ബന്ധു കൂടിയാണ് സയ്യിദ് മുഹമ്മദ് റയ്യാൻ. മലയാളി സമൂഹത്തിന് അടക്കാനാവാത്ത തേങ്ങലായി മാറിയിരിക്കുകയാണ് കുട്ടിയുടെ വിയോഗം.