കൊച്ചി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) കഴിഞ്ഞ ഒന്നാം തീയതി മുതല്‍ സര്‍വീസ് ചാര്‍ജുകള്‍ പുനര്‍ നിര്‍ണയിച്ചതോടെ ഉപഭോക്താക്കള്‍ കൂടുതല്‍ വലയുന്നു. സര്‍വീസ് ചാര്‍ജ് പുനര്‍ നിര്‍ണയിച്ചതിലൂടെ വലിയ കൊള്ളയാണ് നടക്കാന്‍ പോകുന്നത്. നിലവില്‍ ബാങ്കിന്റെ ജീവനക്കാരുടെ പെരുമാറ്റം സഹിക്കാനാവാത്ത ഉപഭോക്താക്കള്‍ ഇനിയും ഇവരെകൊണ്ട് പൊറുതിമുട്ടുമെന്ന് ഉറപ്പാണ്.
ഇതില്‍ തന്നെ സാധാരണ ഉപഭോക്താക്കളെ ഏറെ വലയ്ക്കുന്നത് എടിഎം പിന്‍വലിക്കലിന് പരിധി ഏര്‍പ്പെടുത്തിയതാണ്. ഒരു മാസം മൂന്നു തവണ മാത്രം എടിഎം ഉപയോഗം സൗജന്യം. തുടര്‍ന്നുള്ള സേവനത്തിന് 15 രൂപയും ജിഎസ്ടിയുമാണ് സര്‍വീസ് ചാര്‍ജ്.
കേരളത്തിലെയൊക്കെ സാഹചര്യത്തില്‍ പോലും ഇന്നും പല എടിഎമ്മിലും പണം ഉണ്ടാകില്ല. കാര്‍ഡ് ഇട്ട് പണം കിട്ടിയില്ലെങ്കില്‍ പോലും ഒരു ഇടപാട് എന്ന നിലയിലാണ് കണക്കാക്കുക. ഇതോടെ മാസം മൂന്നു തവണ ഇടപാട് എന്നത് സാധാരണ ഉപഭോക്താവിന് സാധിക്കല്ലെന്ന് ഉറപ്പാണ്.
ഇനി ബാങ്കില്‍ നേരിട്ടു ചെന്നാലു സ്ഥിതി ഇതുതന്നെ. മൂന്നു തവണയില്‍ കൂടുതല്‍ ബാങ്കില്‍ ചെന്നാല്‍ അതിനും കൊടുക്കണം വേറെ കാശ്. ഇങ്ങനെയുള്ള കൊള്ളയിലൂടെ മാത്രം എസ്ബിഐക്ക് കഴിഞ്ഞ ഒരുവര്‍ഷം കിട്ടിയ തുക 300 കോടി രൂപയാണ്.
കഴിഞ്ഞ വര്‍ഷം അഞ്ചു തവണയാണ് മാസത്തല്‍ ഇടപാട് അനുവദിച്ചിരുന്നത്. ഇത്തവണ മൂന്നാകുന്നതോടെ ഈയൊരു സര്‍വീസ് ചാര്‍ജ് ഇനത്തില്‍ മാത്രം ഉപഭോക്താവിനെ കൊള്ളയടിച്ച് ബാങ്ക് നേടുന്നത് 600 കോടിയിലേറെ രൂപയാകും. വര്‍ഷത്തില്‍ 10 ചെക്കിനപ്പുറം കടന്നാലും സര്‍വീസ് ചാര്‍ജ് ഉണ്ടാകും.
ഇതു പാവപ്പെട്ടവന്റെ പോക്കറ്റിക്കാനുള്ള മാത്രം ഏര്‍പ്പാടാണ്. സംഗതി വിവാദമായതോടെ ചില കണ്ണില്‍ പൊടിയിടല്‍ ഇടപാടുകള്‍ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. പക്ഷേ ഇതൊന്നും പ്രാവര്‍ത്തികമാകില്ലെന്നു ഉറപ്പാണ്. പലപ്പോഴും ബാങ്കില്‍ ഉപഭോക്താക്കള്‍ വരുന്നത് തന്നെ ഇഷ്ടമില്ലാത്ത മട്ടിലാണ് ഈ ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റം.
പലപ്പോഴും ബാങ്കിലെ ജീവനക്കാരുടെ പെരുമാറ്റത്തിന്റെ പേരില്‍ എസ്ബിഐയിലെ ഇടപാടുകള്‍ റദ്ദാക്കി അക്കൗണ്ട് ക്ലോസ് ചെയ്ത ഉപഭോക്താക്കള്‍ നിരവധിയാണ്. പുതിയ സര്‍വീസ് ചാര്‍ജ് വന്നതിലൂടെ ബാങ്ക് വീണ്ടും ലക്ഷ്യമിടുന്നത് ഉപഭോക്താക്കളെ ഒഴിവാക്കലാണോയെന്നും ചിലരെങ്കിലും സംശയിക്കുന്നുണ്ട്.