ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സ്റ്റേ നൽകാനാകില്ലെന്ന് സുപ്രീംകോടതി. ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ദെ അധ്യക്ഷനായ ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. വിഷയത്തിൽ ഹർജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദങ്ങൾ കേൾക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
144 ഹർജികൾക്കും മറുപടി നൽകാൻ അവസരം നൽകണമെന്നും പൗരത്വ നിയമത്തിനെതിരെ സ്റ്റേ പാടില്ലെന്നും കേന്ദ്രം വാദിച്ചു. ഈ വാദം അംഗീകരിച്ചുകൊണ്ടാണ് സ്റ്റേ നൽകാനാകില്ലെന്ന് കോടതി ഉത്തരവിൽ അറിയിച്ചത്.
ഹർജികളിന്മേൽ വാദം തുടങ്ങിയപ്പോൾ തന്നെ പൗരത്വ ഭേദഗതി നിയമവും ദേശീയ ജനസംഖ്യാ രജിസ്റ്ററും സ്റ്റേ ചെയ്യണമെന്ന് ഹർജിക്കാർക്കായി ഹാജരായ കപിൽ സിബൽ അടക്കമുള്ള അഭിഭാഷകർ ആവശ്യപ്പെട്ടു. എന്നാൽ, സ്റ്റേ നൽകാനാകില്ലെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹർജികൾ അഞ്ചംഗ ബെഞ്ചിനു വിട്ടേക്കുമെന്ന സൂചന നൽകി സുപ്രീംകോടതി. ഹർജികളിന്മേൽ മറുപടി നൽകാൻ കേന്ദ്ര സർക്കാരിന് നാലാഴ്ച്ചത്തെ സമയവും കോടതി നൽകി. കേസ് ഇനി അഞ്ചാഴ്ചയ്ക്ക് ശേഷം പരിഗണിക്കുമെന്നും കോടതി അറിയിച്ചു.
രണ്ടാഴ്ചയ്ക്കകം ഹർജികളിൽ മറുപടി നൽകണമെന്ന് സുപ്രീംകോടതി പറഞ്ഞപ്പോൾ, എൺപതിലധികം ഹർജികളുണ്ടെന്നും, അതിനെല്ലാം മറുപടി നൽകാൻ കൂടുതൽ സമയം വേണമെന്നും അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. അതനുസരിച്ച് കേന്ദ്രത്തിന് മറുപടി നൽകാൻ സുപ്രീംകോടതി കൂടുതൽ സമയം അനുവദിക്കുകയായിരുന്നു.
ഇതിനു പുറമേ, പൗരത്വ നിയമഭേദഗതിയുമായി ബന്ധപ്പെട്ട് അസമിലെ പ്രശ്നങ്ങൾ വേറെയാണെന്നും, രാജ്യത്തെ മറ്റിടങ്ങളിലെ പ്രശ്നങ്ങൾ വേറെയാണെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. അതിനാൽ അസമിലെയും ത്രിപുരയിലെയും ഹർജികൾ പ്രത്യേകം പരിഗണിക്കുമെന്നും രാജ്യത്തെ മറ്റിടങ്ങളിലെ ഹർജികൾ വേറെയായും പരിഗണിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി