ന്യൂഡല്‍ഹി: പ്രതിഷേധിക്കാന്‍ ഉള്ള അവകാശം പരമമല്ലെന്ന് സുപ്രീം കോടതി. പ്രതിഷേധ സമരങ്ങള്‍ സഞ്ചാര സ്വാതന്ത്യവുമായി ഒത്തുപോകണം. ഇവ തമ്മില്‍ സന്തുലനം ആവശ്യമാണെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഡൽഹി ഷഹീന്‍ബാഗിൽ നടന്ന സമരത്തിനെതിരായ ഹര്‍ജിയിലാണു ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെ പരാമർശം.
ഷഹീന്‍ബാഗിലെ പ്രതിഷേധ സമരക്കാരെ നീക്കണം എന്നാവശ്യപ്പെട്ട് മാർച്ചിൽ നല്‍കിയ ഹര്‍ജിയിലെ ആവശ്യം ഇപ്പോള്‍ അപ്രസക്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
എന്നാല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന സമരങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പഞ്ചാബിലും ഹരിയാണയിലും നടന്ന കര്‍ഷക സമരങ്ങള്‍ ഇതിന് ഉദാഹരണം ആണെന്നും ഹര്‍ജിക്കാര്‍ വാദിച്ചു. അപ്പോഴായിരുന്നു കോടതിയുടെ സുപ്രധാന പരാമർശങ്ങൾ.
പ്രതിഷേധ സമരം നടത്തുന്നതിന് പൊതുനയം പ്രായോഗികമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.