ലക്നൗ: അധ്യാപക പരീക്ഷയിൽ 150 ൽ 142 മാർക്കും നേടി ഒന്നാം റാങ്ക് കരസ്ഥമാക്കിയിട്ടും ഇന്ത്യയിലെ രാഷ്ട്രപതിയുടെ പേരെന്തെന്ന ചോദ്യത്തിന് ഉത്തരമെഴുതാൻ സാധിച്ചില്ല. അവിശ്വസനീയമെന്ന് തോന്നുമെങ്കിലും സംഭവം സത്യമാണ്. ഉത്തർപ്രദേശിലെ അസിസ്റ്റന്റ് ടീച്ചേഴ്സ് റിക്രൂട്ട്മെന്റ് പരീക്ഷയിലെ ഒന്നാം റാങ്കുകാരനായ ധർമേന്ദ്ര പട്ടേലാണ് പ്രസിഡന്റിന്റെ പേരെഴുതുന്നതിൽ പരാജയപ്പെട്ടത്. ഈ സംഭവത്തിലൂടെ പുറത്ത് വന്നത് പട്ടേലിന്റെ അറിവില്ലായ്മ മാത്രമല്ല, ഒപ്പം ഒരു വന്‍ അഴിമതി കൂടിയാണ്.
ഉത്തർപ്രദേശിലെ അടിസ്ഥാന വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ടീച്ചേഴ്സിന്റെ 69000 ഒഴിവുകളിലേക്ക് നടത്തിയ അധ്യാപക പരീക്ഷയിലാണ് വന്‍ ക്രമക്കേട് നടന്നിരിക്കുന്നത്. ലക്ഷക്കണക്കിന് കൈക്കൂലി വാങ്ങിയ വിവരങ്ങളാണ് ഈ കേസിൽ പുറത്ത് വന്നിരിക്കുന്നതെന്ന് പൊലീസ് വെളിപ്പെടുത്തി. സംഭവത്തിൽ ഒൻപത് പേരെ അറസ്റ്റ് ചെയ്തു. ഇതിനെ തുടർന്ന് നിയമനത്തിന്റെ തുടർനടപടികൾ നിർത്തിവയ്ക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുകയാണ്.
വ്യാപം അഴിമതിയോടാണ് കോൺഗ്രസ് ഈ സംഭവത്തെ താരതമ്യപ്പെടുത്തുന്നത്. അതേ സമയം അധ്യാപക നിയമനത്തിലെ അഴിമതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്താൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ചിരിക്കുകയാണ് യോഗി സർക്കാർ. 'റിക്രൂട്ട്മെന്റെ് നടത്തുന്നതിന് വേണ്ടി കൈക്കൂലി ആവശ്യപ്പെട്ടെന്ന് കാണിച്ച് ഉദ്യോഗാർത്ഥികളിലൊരാളായ രാഹുൽ പൊലീസിൽ പരാതി നൽകിയത് മുതലാണ് അന്വേഷണം ആരംഭിക്കുന്നത്.
പരാതിയിൻ മേൽ പ്രയാഗ്രാജ് പൊലീസ് ഉടനടി നടപടിയെടുക്കുകയും കൈക്കൂലി ആവശ്യപ്പെട്ട കേസിൽ കെഎൽ പട്ടേൽ എന്നയാളെയും ഒപ്പം 9 പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തിൽ പ്രത്യേക ദൗത്യ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്താൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്.' അടിസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി സതീഷ് ദ്വിവേദി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
'നടപടിക്രമങ്ങളും മാർഗനിർദ്ദേശങ്ങളും അനുസരിച്ചാണ് റിക്രൂട്ട്മെന്റ് നടത്തിയത്. എന്നാൽ അധ്യാപക നിയമന പ്രക്രിയയിൽ അലഹബാദ് ഹൈക്കോടതി സ്റ്റേ നിർദ്ദേശിച്ചതിനാൽ കൗൺസലിംഗ് നടപടികൾ നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഇതിനെതിരെ പ്രത്യേക അപ്പീൽ നൽകിയിരിക്കുകയാണ്. നിയമനപ്രക്രിയയിൽ കോടതിയുടെ വിധി അനുസരിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ തയ്യാറാണ്. ചിലർ ഈ സംഭവത്തിൽ രാഷ്ട്രീയം കളിക്കുകയാണ്.' പ്രതിപക്ഷത്തെ ലക്ഷ്യമിട്ട് ദ്വിവേദി പറഞ്ഞു.
അതേ സമയം പരീക്ഷയിൽ ഒന്നാമതെത്തിയ ധർമേന്ദ്ര പട്ടേൽ നിയമന പ്രക്രിയയുടെ സുതാര്യതയെക്കുറിച്ച് ഗുരുതരമായി ചോദ്യങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. അഴിമതിക്കേസിലെ പ്രധാന പ്രതി കെഎൽ പട്ടേലാണെന്ന് തിരിച്ചറിഞ്ഞതായി പ്രയാഗ്രാജ് എസ്എസ്പി സത്യാർത്ഥ അനിരുദ്ധ് പങ്കജ് മാധ്യമങ്ങളോട് പറഞ്ഞു. മുൻ ജില്ലാ പഞ്ചായത്ത് മെമ്പറാണ് ഇയാൾ. അറസ്റ്റിന് ശേഷം ഇയാളിൽ നിന്ന് 22 ലക്ഷം രൂപ പിടിച്ചെടുത്തായി പൊലീസ് വെളിപ്പെടുത്തി.