കേരളം, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ സ്ഥിതി ചിന്താജനകം എന്നാൽ ആന്ധ്രാപ്രദേശ് അടുത്ത തിങ്കളാഴ്ചമുതൽ സ്‌കൂളുകൾ തുറക്കുന്നു.
ഇന്ത്യയിൽ മറ്റെല്ലാ സംസ്ഥാനങ്ങളിലും കോവിഡ് കേസുകൾ ഗണ്യമായി കുറയുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സാധാരണയിൽ നിന്നും 10000 ത്തോളം കേസുകളുടെ കുറവാണ് രാജ്യത്ത് പൊതുവെ ഉണ്ടായിരിക്കുന്നത്.
എന്നാൽ കേരളം, ഡൽഹി, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിൽ സ്ഥിതി ഇനിയും മെച്ചപ്പെട്ടിട്ടില്ലെന്നു മാത്രമല്ല കേസുകൾ വർദ്ധിക്കുകയും ചെയ്യുകയാണ്. കേരളത്തിൽ കഴിഞ്ഞ ഒക്ടോബർ 20 വരെ ദിവസം ശരാശരി 2000 മുതൽ 4000 വരെ കേസുകൾ വരെ റിപ്പോർട്ട് ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോൾ കേസുകൾ 7000 മുതൽ 9000 വരെയായി ഉയർന്നിരിക്കുകയാണ്.
ഡൽഹിയിൽ 3000 ത്തിനുമുകളിൽ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത് ഇപ്പോൾ 5000 വരെയും, ബംഗാളിൽ 3000 കേസുകൾ ശരാശരി ഉണ്ടായിരുന്നത് 4500 - 5000 വരെയുമായി ഉയർന്നിരിക്കുകയാണ്.
കൂടുതൽ ടെസ്റ്റുകൾ നടത്തി പരമാവധി രോഗബാധിതരെ കണ്ടെത്താൻ കേന്ദ്രസർക്കാർ കേരളമുൾപ്പെടെ മൂന്നു സംസ്ഥാനങ്ങളോടും നിർദ്ദേശിച്ചിരിക്കുകയാണ്. ടെസ്റ്റിംഗ്, ട്രേസിംഗ്, ട്രീറ്റ്മെന്‍റ് ഇവ മൂന്നിലും ഫോക്കസ് ചെയ്യാനാണ് കേന്ദ്രം അറിയിച്ചിരിക്കുന്നത്.
രാജ്യത്ത് നീണ്ട കൊവിഡ് കാല അവധിക്കുശേഷം ഇതാദ്യമായി നവംബർ 2 മുതൽ ആന്ധ്രപ്രദേശിലെ സ്‌കൂളുകൾ തുറക്കാൻ പോകുകയാണ്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട് അദ്ധ്യയനം ആരംഭിക്കാൻ ആന്ധ്രാ സർക്കാർ സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു.