പൂഞ്ഞാറില്‍ ഇടതിന് വോട്ടുചെയ്യാനുള്ള തീരുമാനത്തില്‍ എസ്‌ഡിപിഐയിൽ ആശയക്കുഴപ്പം ! ജയിക്കുമെന്ന് ഉറപ്പില്ലാത്ത സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുന്നതെന്തിനെന്ന ചോദ്യവുമായി ഒരു വിഭാഗം. ചില നേതാക്കളുടെ സ്വാര്‍ത്ഥതയ്ക്ക് വഴങ്ങി വോട്ടു പാഴാക്കരുതെന്ന് പ്രവര്‍ത്തകര്‍
ഈരാറ്റുപേട്ട:പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ എസ്‌ഡിപിഐ വോട്ട് ഇടതുമുന്നണിക്ക് ചെയ്യണമെന്ന നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ നീക്കത്തിനെതിരെ സംഘടനയില്‍ തന്നെ പ്രതിഷേധം.
എസ്‌ഡിപിഐ നടത്തിയ സര്‍വേയില്‍ പിസി ജോര്‍ജും യുഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടോമി കല്ലാനിയും തമ്മില്‍ ഇഞ്ചോടിച്ച് പോരാട്ടമാണെന്നായിരുന്നു ഫലം. എന്നാല്‍ ഇതു മറച്ചുവച്ച് ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനുള്ള നീക്കം സംഘടനയുടെ ലക്ഷ്യത്തിന് വിരുദ്ധമാണെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.
എസ്‌ഡിപിഐയുടെ ഒരു പ്രഖ്യാപിത നിലപാടുമായി ഇടതു സ്ഥാനാര്‍ത്ഥിയുടെ സ്വഭാവമോ, പ്രവര്‍ത്തനമോ, വ്യക്തിപരമായ മേന്‍മയോ സങ്കല്‍പ്പിക്കാന്‍ പോലുമാകില്ലെന്നാണ് വിമര്‍ശനം. നിലവില്‍ എടുത്ത തീരുമാന പ്രകാരം വോട്ടു ചെയ്താല്‍ മൂന്നാം സ്ഥാനത്തുള്ള ഒരു സ്ഥാനാര്‍ത്ഥിയുടെ വിജയ സാധ്യത തുലോം കുറവാണ്. അതുകൊണ്ടുതന്നെ തീരുമാനം പുനപരിശോധിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്.
ഇതിനു പുറമെ 2016ല്‍ ഇടതു മുന്നണി വോട്ടുകള്‍ വിശേഷിച്ച് സിപിഎം വോട്ടുകള്‍ പോലും മുന്നണി സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചില്ല. ഈ സാഹചര്യം ഇക്കുറിയും ആവര്‍ത്തിക്കുമെന്ന് ഇവര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഇടതു സ്ഥാനാര്‍ത്ഥിക്ക് വോട്ടു നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് ആവശ്യം.
അതിനിടെ നിലവില്‍ ആര്‍ക്കും വോട്ടു ചെയ്യാന്‍ തീരുമാനം എടുത്തിട്ടില്ലെന്നാണ് എസ്‌ഡിപിഐ നേതൃത്വം നല്‍കുന്ന സൂചന. വിമര്‍ശനങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ തീരുമാനം പുനപരിശോധിക്കാനും സാധ്യതയുണ്ട്.