‘രാഷ്ട്രീയക്കളി’യിൽ മാത്രമല്ല, ശരിക്കും കളിയിലും ‘പുലി’യാണ് പുടിനെന്ന് എത്ര പേർക്കറിയാം? പ്രധാനമന്ത്രിയും പ്രസിഡന്റുമൊക്കെയായിരിക്കെ സജീവ നായകൻ എന്ന ഖ്യാതി സൃഷ്‌ടിച്ച പുടിൻ കരുത്തിന്റെ പ്രതീകം കൂടിയാണ്.
അമച്വർ ഗുസ്തിയുെട രൂപമായ സാംബോ എന്ന സോവിയറ്റ് ആയോധനകലയിലൂടെയാണ് പുടിന്റെ കായിക അരങ്ങേറ്റം. 14–ാം വയസിൽ സാംബോ പരിശീലിച്ച പുടിൻ പിന്നീട് തന്റെ വഴി അതുമാത്രല്ല, ജൂഡോയാണെന്ന് മനസിലാക്കി അതിലേക്കും തിരിഞ്ഞു. പ്രാദേശിക തലത്തിൽ സാംബോയിലും ജൂഡോയിലും കിരീടങ്ങൾ സ്വന്തമാക്കിയ ചരിത്രം അദ്ദേഹത്തിനുണ്ട്.
ഇപ്പോഴും ജൂഡോയിലും കരാട്ടെയിലും തിളങ്ങുന്ന താരമാണ് പുടിൻ. 2012ൽ ബ്ലാക്ക് ബെൽറ്റിലെ എട്ടാം ഡാൻ സ്വന്തമാക്കിയതിലൂടെ, ആ നേട്ടം കൈവരിച്ച ആദ്യ റഷ്യക്കാരൻ എന്ന ബഹുമതി അദ്ദേഹം നേടിയിരുന്നു. ജൂഡോ എന്ന ആയോധനകലയിൽ ആഴമേറിയ അറിവാണ് പുടിനുള്ളത്. ജൂഡോ വിത്ത് വ്ലാഡിമിർ പുടിൻ എന്ന റഷ്യൻ പുസ്തകത്തിന്റെ സഹരചയിതാവാണ് അദ്ദേഹം. ഇതിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് ജൂഡോ: ഹിസ്റ്ററി, തിയറി, പ്രാക്ടീസ്.
എന്നാൽ ജൂഡോയിൽ അദ്ദേഹത്തിന് കാര്യമായ അവബോധമൊന്നുമില്ലെന്നും അദ്ദേഹത്തിന്റെ ‘സ്കില്ലുകൾ’ തൊളിയിക്കുന്ന ഒരു വീഡിയോ ക്ലിപ്പ് പോലും ഇതേവരെ പുറത്തുവിട്ടിട്ടില്ലെന്നു വിമർശിക്കുന്നവരുമുണ്ട്. ജൂഡോയിലുള്ള വൈദഗ്ധ്യം പ്രദർശിപ്പിക്കാൻ കിട്ടുന്ന അവസരമൊന്നും പൊതുവേദിയിൽ പുടിന്‍ പാഴാക്കാറില്ല. എന്നാൽ ഇതൊക്കെ വെറും ‘അഭ്യാസം’ എന്നൊരു ആരോപണവുമുണ്ട്. 2009ൽ പ്രധാനമന്ത്രിയായിരിക്കെ മോസ്കോയിൽ ജൂഡോ താരങ്ങളെ മലർത്തിയടിച്ച പുടിനുനേരെ വലിയ വിമർശനമാണ് ഉയർന്നത്.
റഷ്യൻ ജൂഡോ ടീമിന്റെ പരിശീലനവേദിയിലേക്ക് വെള്ള കായികവേഷവും ബ്ലാക്ക് ബെൽറ്റുമണിഞ്ഞു പ്രധാനമന്ത്രി പുടിൻ എത്തിയപ്പോൾ ഒരു പോരാട്ടം മണത്തെങ്കിലും ആരും അത്ര വലിയ പ്രകടനം പ്രതീക്ഷിച്ചില്ല. മറുപക്ഷത്ത് ദേശീയ ടീം. ആചാരപ്രകാരം വണങ്ങി വേദിയിലേക്കു കയറിയ പുടിൻ പക്ഷേ, നിമിഷങ്ങൾക്കകം ദേശീയ ടീമിലെ താരങ്ങളിൽ ചിലരെ നിലംപരിചാക്കി
മുഖ്യപരിശീലകനും ഒളിംപിക് സ്വർണമെഡൽ ജേതാവുമായ ഇസിയോ ഗാംബയ്‌ക്കു പോലും അൻപത്തേഴുകാരനായ പുടിന്റെ കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാനായില്ല. പോരാട്ടം കഴിഞ്ഞപ്പോൾ പുടിൻ പരിശീലകന്റെ അടുത്തെത്തി ഇതുകൂടി പറഞ്ഞാണ് വേദിവിട്ടത്: ‘നിങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ എന്നെക്കൂടി ടീമിൽ ഉൾപ്പെടുത്താം’.