ന്യൂഡൽഹി∙ രണ്ടാം മോദി സര്‍ക്കാര്‍ ചുമതലയേറ്റു 24 മണിക്കൂര്‍ തികയുംമുന്‍പ് തിരിച്ചടികള്‍ തുടങ്ങിക്കഴിഞ്ഞു. ഒന്നാം മോദി സര്‍ക്കാരിന്‍റെ അവസാനകാലത്ത് 45 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്തുണ്ടായിരുന്നതെന്ന റിപ്പോര്‍ട്ടിന് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിരിക്കുകയാണ് .
ഇന്ത്യയുടെ ഏറ്റവും ആധികാരികമായ എൻഎസ്എസ്ഒയുടെ തൊഴിൽ സർവേയിലെ കണ്ടെത്തലുകളാണ് പുറത്ത് വന്നിരിക്കുന്നത്. തൊഴില്‍മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്.
തെരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് പൂഴ്ത്തിവച്ച കണക്കുകളാണ് ഇപ്പോള്‍ പുറത്തേയ്ക്ക് വരുന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത് വന്നപ്പോള്‍ സര്‍ക്കാരും നീതി ആയോഗും നിഷേധിക്കുകയായിരുന്നു.
എന്നാൽ ആ റിപ്പോർട്ട് ഒടുവിൽ ശരി വയ്ക്കാന്‍ തൊഴിൽ മന്ത്രാലയം നിര്‍ബന്ധിതരായി . രാജ്യത്തെ ഗ്രാമീണ മേഖലയിലെ തൊഴിലില്ലായ്മ 5.3 ശതമാനമാണ്. നഗരങ്ങളിലെ തൊഴിലില്ലായ്മ 7.8 ശതമാനവും.
ദേശീയ സാംപിള്‍ സര്‍വേ ഓഫീസിന്‍റെ 2017– 18 വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം 6.1 ശതമാനമാണ് തൊഴിലില്ലായ്മ നിരക്ക്. 1972–73 കാലഘട്ടത്തിനു ശേഷം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മാ നിരക്കാണ് നോട്ടു നിരോധനത്തിനു ശേഷം ഉണ്ടായത് എന്ന പരാമര്‍ശം പൊതുതിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആയുധമാക്കിയിരുന്നു.