പാലക്കാട് : കാറിന്റെ അടിയിൽ അത്ര പെട്ടെന്നൊന്നും കണ്ടെത്താനാകാത്ത രഹസ്യ അറ നിർമിച്ചാണ് കഞ്ചാവ് കടത്തൽ. ചൊവ്വാഴ്ച രാവിലെ പാലക്കാട് ഗോവിന്ദാപുരത്ത് എക്സൈസ് ഇന്റലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലഹരി കടത്തിന്റെ രഹസ്യങ്ങൾ കണ്ടെത്തിയത്. തൃശൂർ ചേർപ്പ് കൊടയൂർ സ്വദേശി സ്റ്റെഫിൻ(29) പിടിയിലായി.
കെഎൽ 42 കെ 2830 കാറിൽ കഞ്ചാവ് കടത്തുന്നു എന്ന വിവരം മാത്രമാണ് എക്സൈസിനു ലഭിച്ചത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ സാധിച്ചില്ലെന്നു മാത്രമല്ല, കഞ്ചാവിന്റെ സാന്നിധ്യത്തിന്റെ യാതൊരു സൂചനകളും അന്വേഷണ സംഘത്തിനു ലഭിച്ചതുമില്ല. ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ വാഹനം ചരിച്ചു നടത്തിയ പരിശോധനയിലാണ് അടിയിൽ നിർമിച്ചിട്ടുള്ള രഹസ്യ അറ അന്വേഷണ സംഘത്തിന്റെ കണ്ണിൽ പെട്ടത്. ഇതു പൊളിച്ചു നോക്കിയതോടെയാണ് കഞ്ചാവ് കടത്തിന്റെ കള്ളി വെളിച്ചത്തായത്.
തുണികളിലും, ബ്രൗൺ പേപ്പറിലും പൊതിഞ്ഞു കെട്ടിയ നിലയിൽ നാലു പൊതി കഞ്ചാവാണ് കണ്ടെത്തിയത്. കാർ ചെരിച്ചു നിർത്തി തകര ഷീറ്റ് വെട്ടി പൊളിച്ചു ആണ് ഇവ പുറത്തെടുത്തത്. നാലു കിലോ കഞ്ചാവ് തമിഴ്നാട്ടിലെ ഒട്ടൻ ഛത്രത്തിൽ നിന്നു വാങ്ങി കേരളത്തിലെത്തിച്ച് വിൽപന നടത്തുന്നതാണ് പതിവ്.
ഇതിനു മുൻപ് അഞ്ച് തവണ ഇതേ വാഹനത്തിൽ കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് ചോദ്യംചെയ്യലിൽ പ്രതി സമ്മതിച്ചു. ഇൻസ്‌പെക്ടർമാരായ വി.അനൂപ്, പി.ഒ.സെന്തിൽ, സജിത്ത്, യൂനസ്, റിനോഷ്, ഡ്രൈവർ സത്താർ എന്നിവരാണ് എക്സൈസ് സംഘത്തിലുണ്ടായിരുന്നത്.