മാവോയിസ്റ്റുകളുടെ വധഭീഷണിയെത്തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുരക്ഷ വർധിപ്പിക്കാൻ കേന്ദ്രം തയാറെടുക്കുന്നു. ഇതു സംബന്ധിച്ച് ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഐബി ഡയറക്ടർ എന്നിവരും യോഗത്തിൽ പങ്കെടുത്തു. ട്വിറ്ററിലൂടെ ആഭ്യന്തരമന്ത്രാലയം തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
എൽടിടിഇ തീവ്രവാദികൾ രാജീവ് ഗാന്ധിയെ വധിച്ചമാതൃകയിൽ റോഡ്ഷോയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ മാവോയിസ്റ്റുകൾ പദ്ധതി തയാറാക്കുന്നു എന്നായിരുന്നു മഹാരാഷ്ട്ര പോലീസിന്റെ കണ്ടെത്തൽ. മാവോയിസ്റ്റ് ബന്ധമുള്ള ഒരാളുടെ വസതിയിൽനിന്നു ലഭിച്ച കത്തിലാണീ പരാമർശമെന്നും പോലീസ് പറയുന്നു.
കഴിഞ്ഞ ഡിസംബറിൽ പൂനയിലെ ഭീമ-കൊറേഗാവിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആളുടെ താമസസ്ഥലത്തുനിന്നാണു കത്ത് കണ്ടെത്തിയത്. സംഭവത്തിൽ മുംബൈ, നാഗ്പുർ, ഡൽഹി എന്നിവിടങ്ങളിൽനിന്ന് അഞ്ച് പേരെ അറസ്റ്റ്ചെയ്തിരുന്നു. ഇതിൽ മലയാളിയായ റോണ വിൽസണും ഉൾപ്പെടുന്നു. വ്യാഴാഴ്ച പൂന സെഷൻസ് കോടതിയിൽ പ്രതികളെ ഹാജരാക്കിയപ്പോഴാണ് പ്രധാനമന്ത്രിക്കെതിരേയുള്ള ഭീഷണിയെക്കുറിച്ചും പോലീസ് വിശദീകരിച്ചത്. ഭീമ കൊറിഗാവ് കലാപവുമായി ബന്ധപ്പെട്ടാണ് ഇവർ അഞ്ചുപേരും പോലീസ് പിടിയിലായത്.