മൂലമറ്റം: തിരുമ്മു ചികിത്സയ്ക്ക് എത്തിയ ആദിവാസി യുവാവിനെ തിരുമ്മു വൈദ്യന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അറക്കുളം തുമ്പച്ചി ഈട്ടിക്കൽ മനോജ്-ഷൈലജ ദമ്പതികളുടെ മകൻ മഹേഷ് (16) ആണ് മരിച്ചത്.
പൂമാല ഹയർ സെക്കന്ററി സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. കുടയത്തൂരിൽ വാടകയ്ക്ക് വീടെടുത്ത് തിരുമ്മു ചികിത്സ നടത്തി വരുന്ന മേത്തൊട്ടി കുരുവംപ്ലാക്കൽ ജയിംസിന്റെ വീട്ടിൽ വെച്ചാണ് മഹേഷ് മരിച്ചത്.
4 മാസം മുൻപ് മഹേഷ് വീടിനു സമീപം വീണതായി ബന്ധുക്കൾ പറഞ്ഞു. കാലിനും അരക്കെട്ടിന്റെ ഭാഗത്തും വേദനയുള്ളതായി മഹേഷ് പറഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മുട്ടത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.
മുട്ടത്തുള്ള ആശുപത്രിയിലെ ഡോക്ടർ എക്‌സ്‌റേ എടുത്ത് നോക്കണമെന്ന് പറഞ്ഞിരുന്നതായി ബന്ധുക്കൾ പറയുന്നു. തുടർന്ന് മഹേഷിന്റെ അമ്മാവന്റെ പരിചയത്തിലുള്ള കുടയത്തൂരിലെ നാട്ടുവൈദ്യന്റെ അടുത്ത് തിരുമ്മു ചികിത്സയ്ക്ക് വെള്ളിയാഴ്ച ഉച്ചയോടെ മഹേഷും ബന്ധുക്കളും എത്തി.
എന്നാൽ മഹേഷിനെ ഇന്നലെ പുലർച്ചെ 4 മണിയോടെ കട്ടിലിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. മരണ വിവരമറിഞ്ഞ് ഇന്നലെ രാവിലെ തന്നെ കാഞ്ഞാർ പോലീസ് വൈദ്യന്റെ വീട്ടിലെത്തി. വൈദ്യൻ ജോയിയെ പോലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തു.
മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളൂവെന്ന് കാഞ്ഞാർ പോലീസ് പറഞ്ഞു. മഹേഷ് 4 മാസം മുമ്പാണ് നെല്ലിക്കാപറിക്കാൻ പോയപ്പോൾ വീണത്. അന്ന് ചികിൽസയൊന്നും നടത്തിയില്ല.
പിന്നീട് അടുത്ത കാലത്ത് കാലിൽ മുഴയുണ്ടാവുകയും വേദനയുണ്ടാവുകയും ചെയ്തിരുന്നു. വെള്ളിയാഴ്ച അസ്വസ്ഥത തോന്നിയാണ് മുട്ടത്തെ ആശുപത്രിയിൽ പോകുന്നത്. കാഞ്ഞാർ എസ്സ്.ഐ' കെ.ആർ. ശിവപ്രസാദ്, എഎസ്സ്.ഐ കെ.എച്ച്. ഉബൈസ്, സിവിൽ പോലീസ് ഓഫീസർ ടി.എസ്. സെൽമ എന്നിവർ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിപോസ്റ്റുമോർട്ടത്തിന് ശേഷമേ മരണകാരണം വ്യക്തമാവൂ.
പോസ്റ്റുമോട്ടത്തിന് ശേഷം വീട്ടുവളപ്പിൽ സംസ്‌ക്കാരം നടത്തും വൈദ്യനെ ചോദ്യം ചെയ്യാനായി കസ്റ്റഡിയിൽ എടുത്തു. 65 വയസുള്ള ഇയാൾ അസ്വസ്ഥനായി കാണപ്പെട്ടു. വൈദ്യന്റെ ചികിൽസയിൽ സംശയം ഉള്ളതായി നാട്ടുകാർ പറഞ്ഞു.
സ്ത്രീകളടെ വയറു കുറക്കാൻ ഇയാൾ ചികിൽസ നടത്തിയിരുന്നതായും മറ്റൊരാളെ തിരുമ്മി അവശനിലയിൽ ആക്കിയതായും പറയുന്നു. ഇത് സംബന്ധിച്ച് കാഞ്ഞാർ പോലീസിന് പരാതി നൽകുമെന്നും നാട്ടുകാർ പറഞ്ഞു. സഹോദരൻ: മനീഷ്