തമിഴ് സീരിയല്‍ താരങ്ങളായ സഹോദരങ്ങളെ ചെന്നൈയിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ശ്രീധര്‍ (50), ജയകല്യാണി (45) എന്നിവരാണ് മരിച്ചത്. കൊടുങ്ങയ്യൂര്‍ മുത്തമിഴ് നഗറിലാണ് ഇരുവരും താമസിക്കുന്നത്.ലോക്ക്ഡൗണിനെ തുടർന്ന് സീരിയൽ ഷൂട്ടിങ് നിർത്തി വെച്ചതോടെ വരുമാനം ഇല്ലാതെ ഇരുവരും സാമ്പത്തികമായി ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നതായി പറയുന്നു.
കൊറോണയുടെ പേരിൽ മാർച്ചിൽ 24 രാത്രിയിൽ പ്രധാനമന്ത്രി പൊടുന്നനെ ലോക്ക്ഡൗൺ പ്രഖ്യാപിക്കുകയായിരുന്നു. ഇതോടെ രാജ്യം ഏതാണ്ട് പൂർണമായും നിശ്ചലമായി. ഇതേ തുടർന്ന് വിനോദ മേഖല ഒന്നടങ്കം പ്രതിസന്ധിയിലേക്ക് വീണു. രാജ്യത്തുടനീളം ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോട് കൂടി സിനിമ സീരിയൽ ഷൂട്ടിങ്ങുകളെല്ലാം നിർത്തി വെച്ച സാഹചര്യത്തിൽ ദിവസവേദന തൊഴിലാളികൾ മുതൽ നിർമാതാക്കൾ വരെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നു പോകുന്നത്.
നിയന്ത്രണങ്ങളോടെ ചില സീരിയലുകള്‍ അടുത്തിടെ ചിത്രീകരണമാരംഭിച്ചെങ്കിലും ഇരുവര്‍ക്കും അവസരമുണ്ടായിരുന്നില്ല. ഇരുവരും അവിവാഹിതരാണെന്ന് പൊലീസ് അറിയിച്ചു. ഇരുവരും താമസിക്കുന്ന വീട്ടിൽ നിന്നും ദുർഗന്ധം അനുഭവപ്പെട്ടതിനെ തുടർന്ന് നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസ് എത്തിയതിനു ശേഷം ഇരുവരെയും വിളിച്ചിട്ട് പ്രതികരണം ഉണ്ടായിരുന്നില്ല. അതിനു ശേഷം വാതില്‍ തകര്‍ത്ത് വീട്ടിനുള്ളിൽ കടന്നപ്പോഴാണ് രണ്ട് മുറികളിലായി ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സ്റ്റാന്‍ലി ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ കൊടുങ്ങയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.