ഇസ്ലാമാബാദ്: പീഡനക്കേസില്‍ പാക് ക്രിക്കറ്റ് താരം ബാബര്‍ അസമിനെതിരെ എന്തുകൊണ്ട് എഫ്‌ഐആര്‍ ഇടുന്നില്ലെന്ന് പൊലീസിനോട് കോടതി. ബാബര്‍ അസം കഴിഞ്ഞ 10 വര്‍ഷത്തോളമായി വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നുവെന്ന് ആരോപിച്ച് ഒരു യുവതി പരാതിയുമായി രംഗത്തെത്തിയിരുന്നു.
തുടര്‍ന്നാണ് പാക് സെക്ഷന്‍സ് കോടതി പരാതിയില്‍ തുടര്‍ നടപടി സ്വീകരിക്കാത്തതിനെ സംബന്ധിച്ച് പൊലീസിനോട് വിശദീകരണം തേടിയത്. പാക്കിസ്ഥാനിലെ അഡിഷനല്‍ ജില്ലാ, സെഷൻസ് കോടതി ജഡ്ജി നൂമാൻ മുഹമ്മദ് നയീമിനെയാണു യുവതി പരാതിയുമായി സമീപിച്ചത്. കേസ് പരിഗണിച്ച അഡിഷനൽ സെഷൻസ് ജഡ്ജി ആബിദ് റാസ യുവതിയുടെ പരാതിയിൽ പൊലീസിൽനിന്നു വിശദീകരണം തേടി.
ബാബറിനെതിരെ പാക്കിസ്ഥാനിലെ നസീറാബാദ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ ശ്രമിച്ചിരുന്നെന്നു യുവതി പ്രസ്താവനയിൽ അറിയിച്ചു. ക്രിക്കറ്റിലൂടെ പ്രശസ്തി ആയതിനു ശേഷം ബാബർ അസം തന്നെ വിവാഹം ചെയ്യുന്നതിൽനിന്നു പിന്നോട്ടുപോകുകയായിരുന്നു.
വീണ്ടും പൊലീസ് സ്റ്റേഷനെ സമീപിച്ചപ്പോഴും തന്റെ പരാതി കേൾക്കാൻ പൊലീസുകാർ കൂട്ടാക്കിയില്ല. യുവതിയെ പരാതി പിൻവലിക്കാൻ ഭീഷണിപ്പെടുത്തരുതെന്നു ബാബർ അസമിനും ബന്ധുക്കൾക്കും കോടതി താക്കീത് നൽകിയിട്ടുണ്ടെന്നാണു പാക്ക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.