ചൈനയില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട കൊവിഡ് മഹാമാരി ലക്ഷക്കണക്കിന് ആളുകളുടെ ജീവനെടുത്ത് മുന്നേറുകയാണ്. നിരവധി പേര്‍ രോഗബാധിതരായി ചികിത്സയിലുണ്ട്. കൊവിഡിന് പിന്നാലെ മറ്റൊരു തരം പുതിയ വൈറസും ചൈനയില്‍ പടര്‍ന്നു കഴിഞ്ഞെന്നാണ് പുതിയ റിപ്പോര്‍ട്ട്.
ചൈനയിൽ ആശങ്ക ഉയർത്തി മനുഷ്യനിൽ പടർന്നു പിടിച്ച് പുതിയ വൈറസ്. ചെള്ളുകളിൽ നിന്ന് ഉദ്ഭവിക്കുന്ന ഒരു തരം വൈറസാണ് പുതിയ രോഗകാരി.ടിക് ബോണ്‍ വൈറസ് എന്നാണ് പുതിയ വൈറസിന് പേര്. ചൈനയിൽ അറുപതോളം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തതായാണ് വിവരം. ഏഴ് പേർ മരിക്കുകയും ചെയ്തു. മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരാനുള്ള സാധ്യത ഉള്ളതിനാൽ ജാഗ്രത വേണമെന്ന് സർക്കാർ മാധ്യമം മുന്നറിയിപ്പ് നൽകി.
കിഴക്കൻ ചൈനയിലെ ജിയാങ്‌സു പ്രവിശ്യയിലാണ് പുതിയ വൈറസ് ബാധയുടെ 37 കേസുകൾ റിപ്പോർട്ട് ചെയ്തത്. ജിയാങ്സുവിന്റെ തലസ്ഥാനമായ നാൻജിങ്ങിൽ നിന്നുള്ള ഒരു സ്ത്രീയിലാണ് ആദ്യമായി രോഗലക്ഷണങ്ങൾ കണ്ടത്. വൈറസ് ബാധിച്ച ഇവർ പനി, ചുമ തുടങ്ങിയ ലക്ഷണങ്ങളുമായാണ് ചികിത്സ തേടിയത്.
പരിശോധനയിൽ ഇവരിൽ പ്ലേറ്റ്ലെറ്റിന്റെ അളവ് കുറവാണെന്ന് കണ്ടെത്തി. ഒരു മാസത്തെ ചികിത്സയ്ക്ക് ശേഷം ഇവർ രോഗമുക്തയായി ആശുപത്രി വിട്ടു. പിന്നീട്, അൻഹുയി പ്രവിശ്യയിൽ 23 പേർക്ക് കൂടി രോഗം കണ്ടെത്തി. ജിയാങ്‌സുവിലും അൻഹുയിലുമായാണ് ഏഴ് പേർ മരിച്ചത്.