കാസർഗോഡ്: കർണാടക അതിർത്തിയിൽ നിയന്ത്രണം തുടരുന്നതിനിടെ കാസർഗോഡ് ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം ഏഴായി. അതിര്‍ത്തികള്‍ അടഞ്ഞതോടെ കാസർഗോഡ്, കണ്ണൂർ ജില്ലകളിലെ രോഗികളും ചികിത്സ ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. ഇന്നലെ മാത്രം രണ്ടു പേരാണ് മരിച്ചത്.
മംഗലാപുരത്ത് വിദഗ്ധ ചികിത്സ തേടിയിരുന്നവരൊക്കെ ഇപ്പോൾ കടുത്ത പ്രതിസന്ധിയിലാണ്. ഇതിനിടയിൽ ഡയാലീസിസ് രോഗികൾക്കായി മംഗലൂരുവിൽ നിന്ന് 5 മെഷിനുകൾ ജില്ലയിൽ എത്തിച്ചിട്ടുണ്ട്.
കൂടാതെ മംഗലൂരു യേനപ്പോയ ആശുപത്രിയിൽ നിന്ന് 6 ഡയാലിലിസ് മെഷീനുകളും, ആവശ്യമായ സാങ്കേതിക വിദഗ്ധരെയും കാസർഗോഡ് എത്തിച്ചു.
അതേസമയം, കര്‍ണാടകം അതിര്‍ത്തി അടച്ചത് അംഗീകരിക്കാനാകില്ലെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. കര്‍ണാടകത്തിന്‍റെ നടപടി രാഷ്ട്രപതിയുടെയും പ്രധാനമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയെന്നും അതിര്‍ത്തി അടച്ചത് വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഗവര്‍ണര്‍ പറഞ്ഞു.