കോഴിക്കോട്∙ എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡനറും കോൺഗ്രസിന്റെ മുൻ ജില്ലാ ഭാരവാഹിയും ഉള്‍പ്പെടെ 12 പേർ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയിൽ ബിജെപി അംഗത്വം സ്വീകരിക്കുമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരൻപിള്ള.
കോൺഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിൽ നിന്നു കൂടുതൽ പേർ ബിജെപിയിലേക്കെത്തുമെന്ന പ്രസ്താവനയ്ക്കു പിന്നാലെയാണ് കോൺഗ്രസിൽ നിന്നു മാത്രമല്ല സിപിഎമ്മിൽ നിന്നും എത്രപേർ കൃത്യമായി ബിജെപിയിലേക്ക് എത്തുമെന്ന് ശ്രീധരൻപിള്ള എണ്ണം സഹിതം വ്യക്തമാക്കിയിരിക്കുന്നത് .
ഇരുപാർട്ടികളിൽ നിന്നുമായി 12 പേർ തിങ്കളാഴ്ച ഉച്ചയ്ക്കു പത്തനംതിട്ടയിൽ ബിജെപി അംഗത്വം സ്വീകരിക്കും. എസ്എഫ്ഐ മുൻ ജില്ലാ പ്രസിഡന്റ്, കോൺഗ്രസിന്റെ മുൻ ജില്ലാ ഭാരവാഹി, എൽഡിഎഫ് ലോക്കൽ കൺവീനർ തുടങ്ങിയവർ ഉൾപ്പെടെയാണിത്. കെപിസിസി ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ പാർട്ടിയിൽ ചേരാനായി തന്നെ സമീപിക്കുന്നുണ്ട്. തന്റെ കയ്യിലൊതുങ്ങാത്ത കാര്യമായതിനാൽ പലരെയും ദേശീയ അധ്യക്ഷൻ അമിത് ഷായുടെ അടുക്കലേക്കാണ് അയയ്ക്കുന്നതെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു .
ബിജെപിയിലേക്കു വരണമെന്നാവശ്യപ്പെട്ടാൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എം.എം.ലോറൻസിന്റെ കുടുംബത്തിലെ കുറേ അംഗങ്ങൾ പാർട്ടിയിലേക്കെത്തുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.
അതേസമയം ശ്രീധരന്‍പിള്ളയുടെ വാക്കുകള്‍ക്ക് ട്രോളുകള്‍ കൊണ്ടാണ് ഇതര കക്ഷികളുടെ അനുഭാവികള്‍ സോഷ്യല്‍ മീഡിയയില്‍ പ്രതികരിക്കുന്നത് . സ്കൂളില്‍ പോകുന്ന കുട്ടികളെ ഐസ്ക്രീം വാങ്ങിക്കൊടുത്ത് തട്ടിക്കൊണ്ടുപോകുന്ന ഏര്‍പ്പാട് ശ്രീധരന്‍പിള്ള നിര്‍ത്തണമെന്നാണ് ട്രോളര്‍മാരുടെ പ്രധാന ആവശ്യം.