തിരുവനന്തപുരം ∙ തുലാമാസ പൂജകള്‍ക്ക് ശേഷം ശബരിമല നടയടച്ചു. ശബരിമലയുടെ ചരിത്രത്തിലെ ഏറ്റവും സംഘര്‍ഷഭരിതമായ ദിവസങ്ങളായിരുന്നു ഇത്തവണ കടന്നുപോയത്. അതേസമയം, ശബരിമലയിലെ യുവതീപ്രവേശ വിഷയവുമായി ബന്ധപ്പെട്ടു സുപ്രീംകോടതിയില്‍ സ്വീകരിക്കേണ്ട തുടര്‍ നടപടികളെ സംബന്ധിച്ചു നിയമോപദേശം തേടിയിട്ടുണ്ടെന്നും അതു ലഭിച്ചശേഷം അന്തിമ തീരുമാനമെടുക്കുമെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി .
സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണോ മറ്റു നിയമ മാര്‍ഗങ്ങള്‍ സ്വീകരിക്കണോ എന്ന കാര്യത്തില്‍ വ്യക്തത വരണമെങ്കില്‍ ഡല്‍ഹിയിലുള്ള അഭിഭാഷകരുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയാകണം. റിപ്പോര്‍ട്ടിന്റെ കരട് ബോര്‍ഡ് തയാറാക്കിയിട്ടുണ്ട്. സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതില്‍ പ്രശ്നങ്ങളില്ലെന്നാണു നിയമോപദേശമെങ്കില്‍ ഡല്‍ഹിയിലെ അഭിഭാഷകര്‍ക്കു റിപ്പോര്‍ട്ട് കൈമാറും. തയാറാക്കിയ റിപ്പോര്‍ട്ടില്‍ തിരുത്തലുകള്‍ ആവശ്യമാണെങ്കില്‍ അതു ചെയ്യും. ഇതിനു കാലതാമസമുണ്ടാകില്ലെന്നും ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി.
നേരത്തേ, സുപ്രീംകോടതിയില്‍ ബോര്‍ഡിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ മനു അഭിഷേക് സിങ്‌വിയുമായി ബോര്‍ഡ് ചര്‍ച്ചകള്‍ നടത്തി. മറ്റു ചില മുതിര്‍ന്ന അഭിഭാഷകരുമായും ചര്‍ച്ചകള്‍ നടന്നു. അടുത്ത മണ്ഡലകാലത്തിനു മുന്‍പു പ്രശ്നങ്ങള്‍ പരിഹരിക്കണമെന്നാണു ബോര്‍ഡ് ആഗ്രഹിക്കുന്നത്. സുപ്രീംകോടതിയില്‍ ശബരിമല വിഷയം വീണ്ടുമെത്തുമ്പോള്‍ പിഴവുകളുണ്ടാകാതിരിക്കാന്‍ കരുതലോടെയാണു നീക്കം. ശബരിമല മാസ്റ്റര്‍ പ്ലാന്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനു നിയോഗിക്കപ്പെട്ട ഉന്നതാധികാര സമിതിയുടെ കീഴിലുള്ള ഉപസമിതിയുടെ യോഗവും ചേര്‍ന്നു. ശബരിമലയില്‍ ഒരുക്കേണ്ട സൗകര്യങ്ങളാണു ചര്‍ച്ചയായത്.
അതിനിടെ ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കുമെന്ന സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് വീണ്ടും ആവര്‍ത്തിച്ചു. സുപ്രീം കോടതി വിധി അതേപടി നടപ്പാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. പെൺകുട്ടികൾ ചൊവ്വയിലേക്ക് പോകാൻ തയ്യാറെടുക്കുന്ന നാട്ടിലാണ് യുവതികൾ ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിനെതിരെ പ്രക്ഷോഭം നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. തീരുമാനത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും പിണറായി വിജയന്‍ വ്യക്തമാക്കി.
ഒരു കൂട്ടർ കൊടിയെടുത്ത് സമരം ചെയ്യുമ്പോൾ മറ്റൊരു കൂട്ടർ കൊടിയില്ലാതെ ഇതിനൊപ്പം ചേർന്നിരിക്കുകയാണ്. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു. പ്രക്ഷോഭകരുടെ ലക്ഷ്യം ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കലാണെന്നും ഇത്തരം നടപടികൾ കൊണ്ട് കേരളത്തിന്‍റെ മതനിരപേക്ഷ മനസിനെ ഇലയ്ക്കാനാവില്ലെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.