New Update
പത്തനംതിട്ട ∙ ശബരിമലയിലെത്തുന്ന യുവതികളെ തടയാൻ സമരക്കാര്‍ ആസൂത്രിത നീക്കമാണ് നടത്തിയിരിക്കുന്നതെന്ന് വിവരം. പമ്പ മുതല്‍ സന്നിധാനം വരെ അയ്യപ്പന്മാർക്കൊപ്പം പ്രതിക്ഷേധക്കാരെയും അയ്യപ്പവേഷത്തില്‍ ഇടകലർത്തി വിന്യസിപ്പിച്ചിരിക്കുകയാണ് . അതിനൊപ്പം മലകയറാന്‍ വരുന്ന അയ്യപ്പന്മാരും സമരക്കാര്‍ക്കൊപ്പം കൂടുന്നുണ്ട്.
സന്നിധാനത്തുമാത്രം സമരം നയിക്കാന്‍ മുപ്പതോളം പേരുണ്ടെന്നാണ് റിപ്പോര്‍ട്ട് . ഇതിനായി കന്യാകുമാരി മുതല്‍ കാസര്‍കോഡ് വരെയുള്ള സ്ഥലങ്ങളില്‍ നിന്നും സമരക്കാര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ രാവിലെ സുഹാസിനി എന്ന മാധ്യമ പ്രവര്‍ത്തകയല്ലാതെ ഇന്ന് മറ്റ് യുവതികളാരും മലചവിട്ടാന്‍ എത്തിയില്ല. അതല്ലാതെ പമ്പയിലോ നിലയ്ക്കലോ ഇന്ന് കാര്യമായ അക്രമ സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യപെട്ടിട്ടില്ല.
അതിനിടെ, ശബരിമലയില്‍നിന്ന് പ്രതിഷേധക്കാരെയും അക്രമകാരികളെയും നീക്കുന്നതിനായുള്ള ശ്രമത്തിലാണു പൊലീസ്‍. നീലിമല, അപ്പാച്ചിമേട് ഭാഗത്തു പ്രതിഷേധക്കാരുണ്ടെന്നു സംശയം ഉയര്‍ന്നതിനെത്തുടര്‍ന്നു പൊലീസ് അങ്ങോട്ടു തിരിച്ചു. പ്രശ്നക്കാരായ 50 പേര്‍ മലമുകളില്‍ ഉണ്ടെന്നാണു വിവരം ലഭിച്ചിരിക്കുന്നത്. ഇവര്‍ക്കായി പൊലീസ് തിരച്ചില്‍ തുടങ്ങി.
ശബരിമലയിലേത് അപകടകരമായ അവസ്ഥയാണെന്ന് തന്ത്രി കണ്ഠര് രാജീവര്. സുപ്രീംകോടതി വിധിയിൽ വിശ്വാസികളിൽ ഭൂരിഭാഗവും അസ്വസ്ഥരാണ്. ശബരിമല ക്ഷേത്രത്തിന്റെ ആചാരങ്ങൾ തുടര്‍ന്നു പോകണമെന്നാണ് തന്റെ അഭ്യർഥന. കലാപത്തോട് യോജിക്കുന്നില്ല. വിശ്വാസികളാരും ഇത്തരത്തിൽ പ്രതികരിക്കില്ല. പുറത്തുനിന്നുള്ളവരാകും ഇതിനു പിന്നിൽ. സുപ്രീംകോടതി നിയമത്തെക്കുറിച്ചു മാത്രമാണു ചിന്തിക്കുന്നത്.
അതേസമയം സമരത്തിന്‍റെ പേരില്‍ അക്രമം പാടില്ലെന്നാണ് തന്ത്രി കണ്ടര് രാജീവര് പറഞ്ഞത്. വിശ്വാസികളിൽ കൂടുതൽ പേരും പഴയ ആചാരങ്ങൾ തുടരണമെന്ന് ആഗ്രഹിക്കുന്നവരാണെന്നും യുവതികള്‍ ദയവുചെയ്ത് ശബരിമലയിലേയ്ക്ക് എത്തരുതെന്നും രാജീവര് പറഞ്ഞു.