New Update
തിരുവനന്തപുരം : ശബരിമലയിലെ യുവതീപ്രവേശ വിഷയത്തിൽ നിലപാട് ആവര്‍ത്തിച്ചു മുഖ്യമന്ത്രി . സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
അതേസമയം ശബരിമല സമരത്തെ ബിജെപിയുടെ കൊടിക്കീഴെമാത്രമാക്കി ചിത്രീകരിക്കാനുള്ള ശ്രമവും മുഖ്യമന്ത്രിയുടെയും ദേവസ്വം മന്ത്രിയുടെയും വാക്കുകളില്‍ വീണ്ടും നിഴലിച്ചു. സമരക്കാര്‍ എല്ലാം ബിജെപി മാത്രം എന്നാക്കി സമരത്തെ കാവിവത്കരിച്ച് ചെറുതാക്കി കാണാനുള്ള നീക്കമാണ് ഇടതുപക്ഷം നടത്തിക്കൊണ്ടിരിക്കുന്നത്. മുഖ്യമന്ത്രിയുടെ വാക്കുകളിലും ഇത് നിഴലിച്ചു .
രാജ്യത്തെ ഭരണകക്ഷി തന്നെ നിയമം അട്ടിമറിക്കാന്‍ രംഗത്തെത്തിയിരിക്കുകയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്. ശബരിമലയെ സംഘര്‍ഷ ഭൂമിയാക്കുകയാണു പ്രക്ഷോഭകരുടെ ലക്ഷ്യം. ഒരു കൂട്ടർ കൊടിയെടുത്തും മറ്റൊരു കൂട്ടർ കൊടിയില്ലാതെയും സമരം ചെയ്യുന്നു. കൊടിയില്ലാത്തവർ കൊടിയുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു– ഒരു സംവാദപരിപാടിയിൽ മുഖ്യമന്ത്രി പറഞ്ഞു.
ശബരിമല യുവതീപ്രവേശത്തിൽ സർക്കാർ ചെകുത്താനും കടലിനും ഇടയിലാണെന്നു ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഒരുഭാഗത്തു കോടതിവിധി നടപ്പാക്കാനുള്ള ബാധ്യത, മറുഭാഗത്തു ബിജെപി സൃഷ്ടിക്കുന്ന സംഘർഷം. പാർലമെന്റ് തിരഞ്ഞെടുപ്പാണു ബിജെപിയുടെ ലക്ഷ്യം. അവർ സമവായം ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
സുപ്രീംകോടതിയെ സമീപിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ച തുടരുകയാണെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പത്മകുമാർ അറിയിച്ചു. കോടതിയിൽ ഏതുരീതിയിൽ റിപ്പോർട്ട് സമർപ്പിക്കണമെന്ന കാര്യത്തിൽ ചൊവ്വാഴ്ച തീരുമാനമെടുക്കും. വിഷയത്തെ വളരെ ഗൗരവത്തോടെയാണു ബോർഡ് കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.