തിരുവനന്തപുരം: സോളാർ കേസ് സിബിഐ അന്വേഷണത്തിന് വിട്ട സർക്കാർ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് കോണ്‍ഗ്രസ്. സര്‍ക്കാരിനെതിരായ ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തെ എതിർക്കുന്ന മുഖ്യമന്ത്രി പ്രതിപക്ഷ നേതാക്കളെ കുരുക്കാൻ ഇതേ സി ബി ഐയെ ഉപയോഗിക്കുന്നതിലെ വൈരുദ്ധ്യം ചൂണ്ടികാട്ടി ഷാഫി പറമ്പിലും ശബരിനാഥും രംഗത്തെത്തി.
ലൈഫ് മിഷൻ കേസിലെ സി ബി ഐ അന്വേഷണം ഒഴിവാക്കാൻ ഖജനാവിലെ പണം ചെലവാക്കി സുപ്രീംകോടതിയെ സമീപിക്കുന്ന പിണറായി സർക്കാർ പ്രതിപക്ഷ നേതാക്കളെ കുരുക്കാൻ ഇതേ സി ബി ഐ യെ തന്നെയാണ് ഉപയോഗിക്കുന്നതെന്ന് ഷാഫി ചൂണ്ടികാട്ടി.
വാളയാർ കേസിലടക്കം അമ്മമാരുടെ കണ്ണീർ കണ്ടിട്ട് മനസലിയാത്ത സർക്കാരിന് ഒരു തട്ടിപ്പുകാരിയുടെ കത്തിൽ മനസലിയുകയാണ്. ഇങ്ങനെ ചെയ്യുന്ന പിണറായിക്ക് ഉളുപ്പു ഉണ്ടോ എന്നും ഷാഫി ചോദിച്ചു. ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ സരിത എസ് നായരെ സംരക്ഷിക്കുന്നത് ആരാണെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.