കുവൈറ്റ്: വിഖ്യാത ഗസല്‍ ഗായകന്‍ ഷഹബാസ് അമനും പ്രമുഖ സംവിധായകന്‍ ശ്യാമപ്രസാദും കുവൈറ്റിലെത്തി. കുവൈറ്റ് അന്താരാഷ്ട്രാ വിമാനത്താവളത്തില്‍ കുവൈറ്റ് മൂവി മാജിക് പ്രവര്‍ത്തകര്‍ ആവേശകരമായ സ്വീകരണമാണ് നല്‍കിയത്.
മലയാള സിനിമയിലെ പ്രമുഖ ക്യാമറാമാന്‍ എന്‍ അഴഗപ്പന്‍, സംവിധായകന്‍ ഷിബു ഗംഗാധരന്‍, ഫാക്കല്‍റ്റി എഡിറ്റര്‍ സിബി ജോസ് ചാലിശ്ശേരി എന്നിവരും ഇവര്‍ക്കൊപ്പം എത്തിച്ചേര്‍ന്നിട്ടുണ്ട്.
പ്രശസ്ത പുല്ലാങ്കുഴൽ വിദഗ്ദൻ രാജേഷ് ചേർത്തല, തബലിസ്റ്റ് ആനന്ദ്, സിത്താർ വിദഗ്ധൻ കെ.ജെ. പോൾസൺ, കീബോർഡിസ്റ്റ് യാക്സ്ൻ ഗാരി പെരേര തുടങ്ങിയവരും ഷഹബാസിനൊപ്പം കുവൈറ്റില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട് .
അയാർട്കോ മൂവി ക്ലബ് സംഘടിപ്പിക്കുന്ന മൂവീ മാജിക് ചലച്ചിത്ര ശിൽപശാലയോടനുബന്ധിച്ച് നടക്കുന്ന ‘ഷഹബാസ് പാടുന്നു’ എന്ന ഗസൽ പരിപാടിക്കായാണ് ഷഹബാസും ടീമും എത്തിച്ചേര്‍ന്നിരിക്കുന്നത്. കുവൈറ്റില്‍ ചരിത്രം കുറിച്ച് നടക്കുന്ന ആദ്യ ചലച്ചിത്ര ശില്പശാലയോട് അനുബന്ധിച്ചാണ് 'ഷഹബാസ് പാടുന്നു' ഒരുക്കിയിരിക്കുന്നത്.
വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് അർദിയ പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എജുക്കേഷൻ കാമ്പസിന് എതിർവശത്തുള്ള ജനാദിരിയ ഹാളിലാണ് ഷഹബാസിന്റെ പരിപാടി.
പ്രശസ്ത ചലച്ചിത്ര സംവിധായകൻ ശ്യാമപ്രസാദ്, ഛായാഗ്രാഹകൻ അളഗപ്പൻ, എന്നിവരുടെ നേതൃത്വത്തിൽ രാവിലെ എട്ടരമുതൽ വൈകീട്ട് അഞ്ചു മണി വരെയാണ് ചലച്ചിത്ര ശില്പശാല ക്രമീകരിച്ചിട്ടുള്ളത്.
ചലച്ചിത്രപ്രവർത്തകരായ ഷിബു ഗംഗാധരൻ, സിജോ ജോസ് ചാലിശേരി എന്നിവരും ശിൽപശാലയിൽ വിവിധ സെഷനുകൾ കൈകാര്യം ചെയ്യും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് വർക് ഷോപ്പിൽ പ്രവേശനം. ഗസൽ പരിപാടിയിലേക്ക് പ്രവേശനം സൗജന്യ പാസ്സ് മൂലം നിയന്ത്രിച്ചിട്ടുണ്ട്.