മസ്‌കറ്റ്: വടക്കു കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ച് കാറ്റഗറി ഒന്ന് വിഭാഗത്തിലുള്ള ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് അടുക്കുന്നു. ചുഴലിക്കാറ്റിന്റെ പ്രഭവസ്ഥാനത്തിന്റെ വേഗത 64 മുതല്‍ 82 ക്നോട് ആയി ഉയര്‍ന്നെന്നും ഒമാന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പില്‍ പറയുന്നു.
ഷഹീൻ ചുഴലിക്കാറ്റിനെ നേരിടുന്നത് സംബന്ധിച്ച് ഒമാൻ ദേശീയ ദുരന്തനിവാരണ സമിതിയിലെയും സിവിൽ ഏവിയേഷൻ സമിതിയിലെയും ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി.
അടുത്ത 72 മണിക്കൂറില്‍ പരമാവധി ജാഗ്രത പാലിക്കാനും വാദികൾ കടന്നുള്ള അപകടസാധ്യത ഒഴിവാക്കാനും നിര്‍ദേശം നല്‍കിയതിനൊപ്പം കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൊതു ജനങ്ങളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ചുഴലിക്കാറ്റ് സംബന്ധമായ അപകട സാധ്യതകളെ കുറിച്ചും യോഗം വിലയിരുത്തി.
ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം മസ്‍കത്ത് ഗവര്‍ണറേറ്റ് തീരത്തുനിന്ന് 650 കിലോമീറ്റർ അകലെയാണ് ഇപ്പോൾ നിലകൊള്ളുന്നത്. ഷഹീന്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രതയിലാണ് ഒമാന്‍ ഭരണകൂടവും ജനങ്ങളും.
ശനിയാഴ്‍ച മുതല്‍ തന്നെ രാജ്യത്ത് ശക്തമായ മഴ തുടങ്ങിയിട്ടുണ്ട്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ബസ്, ഫെറി സര്‍വീസുകളും റദ്ദാക്കി.